തിരുവനന്തപുരം: കൊവിഡ് മഹാമാരിക്ക് മുന്നിൽ കേരളജനതയുടെ വിജയമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് . ആരോഗ്യ അടിയന്തരാവസ്ഥയെന്ന് ആമുഖമായി പറഞ്ഞ ധനമന്ത്രി, എന്തു വില കൊടുത്തും രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം മിതപ്പെടുത്തണമെന്നും മൂന്നാം തരംഗത്തെ ചെറുക്കണമെന്നും
പറഞ്ഞു. ചികിത്സ, പ്രതിരോധ, ആരോഗ്യകേന്ദ്രങ്ങളുടെ ശാക്‌തീകരണം സമന്വയിപ്പിക്കും. ആരോഗ്യ,സാമ്പത്തിക രക്ഷയ്ക്കായി 805.25 കോടിയുടെ ആറിന പരിപാടിയും പ്രഖ്യാപിച്ചു. കൊവിഡ് രണ്ടാം തരംഗം സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് മന്ത്രി വിശദീകരിച്ചു.
ആറിന പരിപാടി
എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധി ചികിത്സയ്ക്കായി 10 കിടക്കകൾ വീതമുളള ഐസൊലേഷൻ വാർഡ്. ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ .ആകെ ചെലവ് 636.5 കോടി. എം.എൽ.എമാരുടെ വികസന ഫണ്ടിൽ നിന്ന് പണം കണ്ടെത്തും
എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലെയും ഓട്ടോ ക്ലേവ് റൂം അണുവിമുക്തമാക്കും. ഈ വർഷം 25 എണ്ണത്തിനായി 18.75 കോടി.
പകർച്ചവ്യാധി ചികിത്സയ്ക്കായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾക്ക് 50 കോടി
പീഡിയാട്രിക് ഐ.സി.യു കിടക്ക ശേഷി വർദ്ധിപ്പിക്കാനും, ജില്ലാ,ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കാനും 25 കോടി.
150 മെട്രിക് ടൺ ശേഷിയുളള ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റും 1000 മെട്രിക് ടൺ കരുതൽ സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിക്കുന്നതിന് ആദ്യഘട്ടമായി 25 ലക്ഷം.
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിലുള്ള സ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ച സാദ്ധ്യതാപഠനത്തിന് 50 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |