തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ കന്നി ബഡ്ജറ്റ് അവതരിപ്പിക്കാൻ എടുത്തത് ഒരു മണിക്കൂർ, ഒരു മിനിട്ട്.
കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിച്ച ബഡ്ജറ്റുകളിൽ ഒന്നായി അതു മാറി.
ജനുവരിയിൽ മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ഒന്നാം പിണറായിസർക്കാരിന്റെ അവസാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കുമെന്നും പ്രഖ്യാപിച്ച ധനമന്ത്രി, ചില പുതുക്കിയ നിർദ്ദേശങ്ങളവതരിപ്പിച്ചതിനൊപ്പം, ഉദ്ധരണികളും കവിതാ, സാഹിത്യ ശകലങ്ങളും ഒഴിവാക്കുക കൂടി ചെയ്തതോടെയാണ് ഇതു സാധ്യമായത്.
ബഡ്ജറ്റ് അവതരണത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനവകാശി മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് . 1987ൽ ഒരു പേജ് മാത്രമുള്ള പ്രസംഗം നായനാർ ആറ് മിനിട്ട് കൊണ്ട് വായിച്ചവസാനിപ്പിച്ചു. മന്ത്രിമാർക്ക് വകുപ്പുകൾ നിശ്ചയിച്ച് കൊടുക്കും മുമ്പേ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടി വന്നതിനാലാണ് മുഖ്യമന്ത്രി മാർച്ച് 28ന് ആ ദൗത്യം നിർവഹിച്ചത്. പിന്നീട് വി. വിശ്വനാഥമേനോൻ ധനമന്ത്രിയായി.
2015 മാർച്ച് 13ന് ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷബഹളം കാരണം അലങ്കോലമായ സഭയിൽ, ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു വിധം അവതരിപ്പിച്ച ബഡ്ജറ്റാണ് കുറഞ്ഞ സമയത്തിലവതരിപ്പിച്ച മറ്റൊരു ബഡ്ജറ്റ്. 7 മിനിട്ടിലാണത് പൂർത്തിയാക്കിയത്.
സർക്കാർ ജീവനക്കാരുടെ സമരത്തെ തുടർന്നുള്ള പ്രതിപക്ഷബഹളം കാരണം 2003ലെ ആന്റണിസർക്കാരിൽ കെ. ശങ്കരനാരായണൻ അവതരിപ്പിച്ച ബഡ്ജറ്റ് 10 മിനിട്ടിൽ അവസാനിപ്പിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ചതാണ് ഏറ്റവും ദൈർഘ്യമേറിയത്. ജനുവരി 15ലെ ആ ബഡ്ജറ്റ് പ്രസംഗം 3.15മണിക്കൂർ നീണ്ടു.
ലോനപ്പൻ നമ്പാടന്റെ കൂറുമാറ്റത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന 1982ലെ ആദ്യ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി 2.15 മണിക്കൂറെടുത്ത് ബഡ്ജറ്റവതരിപ്പിക്കുകയുണ്ടായി. അതിന് പിന്നാലെയായിരുന്നു മന്ത്രിസഭയുടെ പതനം. വീണ്ടും കരുണാകരൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ ധനമന്ത്രിയായി മാണി തന്നെ വന്നു. അത്തവണത്തെ ബഡ്ജറ്റ് അദ്ദേഹം 50 മിനിട്ടുകൊണ്ട് പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |