തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ താത്പര്യം മുൻനിറുത്തിയാണ് സർക്കാർ നടപടികളെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിനും രണ്ട് വോട്ടിനും വേണ്ടി മുതലെടുപ്പിന് ശ്രമിക്കാതെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാർ നിലപാട് പശ്ചിമഘട്ടത്തിലും വനാതിർത്തികളിലും പാരിസ്ഥിതിക അഭയാർത്ഥികളെ സൃഷ്ടിക്കുമെന്നും ജനവാസ മേഖലകളെ ഒരു കാരണവശാലും ബഫർസോണിൽ ഉൾപ്പെടുത്തരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ പിടിവാശിയും ദുരഭിമാനവും കാട്ടുകയാണെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വന്യജീവി സങ്കേതങ്ങളിൽനിന്നും ദേശീയ ഉദ്യാനങ്ങളിൽനിന്നും പൂജ്യം മുതൽ ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയാക്കിയുള്ള 2019ലെ സർക്കാർ ഉത്തരവ് പിൻവലിക്കാത്തതുകാരണം കർഷകർക്കടക്കമുണ്ടാക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
2019ലെ ഉത്തരവ് പ്രകാരം കരടുവിജ്ഞാപനം തയ്യാറാക്കാനാണ് തീരുമാനമെന്നും ഒരുകിലോമീറ്റർ ബഫർസോൺ നിർബന്ധമായും വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്റി രാജീവ് പറഞ്ഞു. ആവശ്യമുള്ളിടത്ത് ബഫർസോൺ ഒഴിവാക്കുന്നതിനാണ് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്ന് ഉത്തരവിലുള്ളത്. കേരളത്തിലെ സാഹചര്യം വിശദീകരിച്ച് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കോടതി നിർദ്ദേശപ്രകാരം ഉപഗ്രഹസർവേ പൂർത്തിയാക്കി. 3മാസത്തിനകം വിദഗ്ദ്ധസമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർസോണിൽപെടുത്തിയാൽ കുമളി ഉൾപ്പെടെ 20 പട്ടണങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. റിവ്യു ഹർജിയിൽ ഉപഗ്രഹസർവേ മാത്രം കോടതിയിൽ നൽകിയാൽ ജനവാസമേഖലകളും ആരാധനാലയങ്ങളും കെട്ടിടങ്ങളും എത്രയെന്ന് അറിയാനാവില്ല. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വനവിസ്തീർണമുണ്ടെന്നും ചില സ്ഥലങ്ങൾ കർഷകർ കൈയ്യേറിയതാണെന്നും സുപ്രീംകോടതിയിൽ പറഞ്ഞാൽ തിരിച്ചടിയാവും.
റിവ്യു ഹർജിയിൽ ഇടുക്കി വന്യജീവി സങ്കേതത്തിനുസമീപം 0.4 മുതൽ ഒരു കിലോമീറ്റർ വരേയും തട്ടേക്കാട് പക്ഷിസങ്കേതത്തിനു പുറത്ത് കുറഞ്ഞത് ഒരു കിലോമീറ്ററും ബഫർ സോൺ വേണമെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടിയതെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.
'' സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ പുതിയ ഒരു തീരുമാനം കൈക്കൊണ്ടു എന്ന രീതിയിൽ വരാതിരിക്കാനാണ് 2019ലെ ഉത്തരവ് പിൻവലിക്കാത്തത്.
-മന്ത്രി പി. രാജീവ്
'' 2019ലെ ഉത്തരവ് റദ്ദാക്കാതെ വളച്ചുകെട്ടിയ പുതിയ ഉത്തരവുമായി സുപ്രീംകോടതിയിൽ പോയാൽ തിരിച്ചടി കിട്ടും.
-വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്
'' വനം കൈയ്യേറിയവർക്ക് പട്ടയം നൽകേണ്ടി വന്നെന്ന് റിവ്യുഹർജിയിൽ അറിയിച്ചാൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരും.
-മാത്യു കുഴൽനാടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |