തിരുവനന്തപുരം: കെട്ടിട നികുതി പിരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം കാട്ടിയാൽ വർഷംതോറും സർക്കാർ നൽകുന്ന പദ്ധതി വിഹിതം കുറയ്ക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതുസംബന്ധിച്ച ധനകാര്യ കമ്മിഷന്റെ ശുപാർശ അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്നത് പരിഗണനയിലാണ്. ഇതിനായി മാർഗനിർദ്ദേശം പുറത്തിറക്കും. നടപ്പ് സാമ്പത്തിക വർഷം പിരിച്ചെടുക്കേണ്ട കെട്ടിട നികുതിയുടെ പകുതിപോലും തദ്ദേശസ്ഥാപനങ്ങൾ പരിച്ചെടുത്തില്ലെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തംനിലയിലുള്ള വരുമാനം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ ചില തദ്ദേശസ്ഥാപനങ്ങൾ നികുതി പിരിവിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നുണ്ട്. വടകര മുനിസിപ്പാലിറ്റി ഇക്കാര്യത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ പദ്ധതി വിഹിതം നൽകുന്നത് കേരളത്തിലാണ്. അതുകൊണ്ട് മാത്രം ഭാവിയിൽ മുന്നോട്ട് പോകാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |