SignIn
Kerala Kaumudi Online
Friday, 19 April 2024 3.11 PM IST

അനധികൃത നിർമ്മാണം തടയാൻ വിജിലൻസിന്റെ ശുപാർശ, കെട്ടിട പെർമിറ്റ് രണ്ടാക്കണം

building

ആദ്യ അനുമതി അടിത്തറയ്‌ക്ക് മാത്രം

എല്ലാത്തരം കെട്ടിടങ്ങൾക്കും ബാധകം

 വ്യാപക പരിശോധന നടത്തണം

തിരുവനന്തപുരം : അനധികൃത കെട്ടിട നിർമ്മാണങ്ങളും കൈക്കൂലി വാങ്ങി അതിന് ഒത്താശ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും തടയാൻ കെട്ടിട നിർമ്മാണ പെർമിറ്റ് രണ്ട് ഘട്ടമായി നൽകാനും പെർമിറ്റിനുള്ള പരിശോധന കർശനമാക്കാനും വിജിലൻസിന്റെ ശുപാർശ.

ആദ്യം അടിത്തറ പൂർത്തിയാക്കാനുള്ള അനുമതിയും പിന്നീട് തുടർ നിർമ്മാണത്തിനുള്ള അനുമതിയും നൽകണം. രണ്ടും കർശന പരിശോധനയ്‌ക്ക് ശേഷമായിരിക്കണം. വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇത് ബാധകമായിരിക്കും.

ക്രമക്കേടുകൾ കണ്ടെത്താൻ രണ്ട് വർഷത്തിനിടെ നമ്പർ നൽകിയ എല്ലാ കെട്ടിടങ്ങളുടെയും വിവരം ശേഖരിച്ച് പരിശോധിക്കണമെന്നും ശുപാർശയുണ്ട്.

നിലവിൽ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ ലഭിക്കുമ്പോഴും നിർമ്മാണം പൂർത്തിയാക്കി ഒക്കുപ്പെൻസിക്ക് അപേക്ഷിക്കുമ്പോഴും മാത്രമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്. ആദ്യം സമർപ്പിക്കുന്ന പ്ലാനിന് വിരുദ്ധമായാണ് ഭൂരിഭാഗം നിർമ്മാണവും നടക്കുന്നത്. നിർമ്മാണം പൂർത്തിയായ ശേഷം പൊളിക്കൽ പ്രായോഗികമല്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ണടയ്‌ക്കും. ഇതാണ് അനധികൃത നിർമ്മാണങ്ങൾക്ക് വളം വയ്‌ക്കുന്നത്.

ഓപ്പറേഷൻ ട്രൂഹൗസ്

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത കെട്ടിടങ്ങൾക്ക് പെർമിറ്റും ഒക്കുപ്പെൻസിയും നൽകുന്നതിനെ പറ്റി പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസ് രംഗത്തിറങ്ങിയത്. ആറ് കോർപ്പറേഷനുകിലും 53 മുനിസിപ്പാലിറ്റികളിലും 'ഓപ്പറേഷൻ ട്രൂഹൗസ്' എന്ന പേരിലായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ ശുപാർശ ഉടൻ തദ്ദേശവകുപ്പിന് നൽകും.

ക്രമക്കേട് തടയാൻ

പെർമിറ്റിന് അപേക്ഷ ലഭിച്ചാൽ പരിശോധനയ്ക്ക് ശേഷം അനുവദിക്കുന്ന പെർമിറ്റ് അടിസ്ഥാനം നിർമ്മിക്കാൻ മാത്രമായിരിക്കണം.

അടിസ്ഥാനം പൂർത്തിയായാൽ എൻജിനീയറിംഗ് വിഭാഗം പരിശോധിച്ച് പ്ലാൻ അനുസരിച്ചാണോ നിർമ്മാണമെന്ന് ഉറപ്പാക്കി തുടർ നിർമ്മാണത്തിന് അടുത്ത പെർമിറ്റ് നൽകണം.

നിർമ്മാണം പൂർത്തിയായാൽ പരിശോധനയ്ക്ക് ശേഷം ഒക്കുപ്പെൻസി അനുവദിക്കണം.

മറ്റ് ശുപാർശകൾ

ഓൺലൈനായി നികുതി അടയ്‌ക്കാൻ സൗകര്യം ഇല്ലാത്ത നഗരസഭകൾ അടിയന്തരമായി നടപ്പിലാക്കണം

കെട്ടിടങ്ങളുടെ നികുതി പുനർനിർണയിക്കുമ്പോൾ അനുവാദം വാങ്ങാതെ നടത്തിയ എ‌ക്‌സ്റ്റെൻഷൻ വർക്കുകൾ പ്രത്യേകം പരിശോധിക്കണം.സെക്രട്ടറിമാർ ഇത് ഉറപ്പാക്കണം.

300ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് മുതൽ ഒക്കുപ്പെൻസി വരെയുള്ള അപേക്ഷകൾ സർക്കാരിന്റെ ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ് ) സോഫ്റ്റ്‌വെയറിലൂടെയാകണം.

ഐ.ബി.പി.എം.എസിന്റെ കരാർ ജീവനക്കാർ സ്ഥിരം ജീവനക്കാരുടെ പാസ്‌വേർഡ് ഉപയോഗിക്കുന്നത് വിലക്കണം. കരാർ ജീവനക്കാർക്ക് പ്രത്യേക പാസ്‌വേർഡ് നൽകണം

പെർമിറ്റിന് സമാനമായി ഒക്കുപ്പെൻസി അപേക്ഷകരുടെ വിവരങ്ങളും രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUILDING PERMIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.