തിരുവനന്തപുരം: ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളും അഴിമതി ആരോപണങ്ങളും കൊണ്ട് പിണറായി സർക്കാരിന്റെ സ്വസ്ഥത കെടുത്താൻ കഠിനമായി യത്നിച്ചിട്ടും സമ്മതിദായകരുടെ മനസിൽ ചലനം സൃഷ്ടിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒറ്റയാൻ പോരാട്ടങ്ങളായിരുന്നു ഇതിൽ പലതും. ചില തീരുമാനങ്ങളിൽ നിന്ന് പിൻവാങ്ങാൻ സർക്കാർ നിർബന്ധിതവുമായി. എന്നിട്ടും പാളിയത് എവിടെയെന്നാണ് യു.ഡി.എഫ് തലപുകയ്ക്കുന്നത്.
ബിയർ നിർമ്മാണത്തിന് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും ചട്ടങ്ങൾക്ക് വിരുദ്ധമായി ലൈസൻസ് നൽകുന്നെന്നാണ് പ്രതിപക്ഷ നേതാവ് ആദ്യമുയർത്തിയ പ്രധാന ആരോപണം. തുടക്കത്തിൽ ഇതിനെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും രേഖകൾ നിരത്തി ആരോപണം കടുപ്പിച്ചതോടെ തീരുമാനം പിൻവലിക്കേണ്ടിവന്നു. സ്‌പ്രിൻക്ളർ ഇടപാടിലാണ് ചെന്നിത്തല അടുത്തതായിപിടിച്ചത്. സി.പി.ഐയും എതിർപ്പുമായി വന്നതോടെ പ്രതിരോധത്തിലായ സർക്കാർ കരാറിൽ നിന്ന് പിന്മാറി.
ആഴക്കടൽ മത്സബന്ധന കരാർ തിരഞ്ഞെടുപ്പ് അടുത്തവേളയിൽ സർക്കാരിന് പ്രതിപക്ഷം നൽകിയ മറ്റൊരു പ്രഹരമായിരുന്നു. ഇത്തരത്തിലൊരു കരാറില്ലെന്നുപറഞ്ഞ് മന്ത്രി മേഴ്സിക്കുട്ടിഅമ്മ പ്രതിരോധിച്ചപ്പോൾ തെളിവുകളും രേഖകളുമായി വീണ്ടും ചെന്നിത്തല എത്തിയതോടെ സർക്കാരിന് നിഷേധിക്കാനാവാത്ത സ്ഥിതി വന്നു. തുടർന്ന് കരാറും ഉപേക്ഷിച്ചു. ഇരട്ട വോട്ടു വിവാദവും പാരമ്പര്യേതര വൈദ്യുതി അദാനിയുടെ കമ്പനിയിൽ നിന്ന് വാങ്ങാനുള്ള തീരുമാനവും അടുത്തടുത്തായി ഉയർത്തിയായിരുന്നു അടുത്ത ആക്രമണം.
പക്ഷേ, പലപ്പോഴും തന്റെ പോരാട്ടങ്ങൾക്ക് വേണ്ടത്ര പിന്തുണ ചെന്നിത്തലയ്ക്ക് കിട്ടിയില്ല. പല ആരോപണങ്ങളും വിടാതെ അദ്ദേഹം പിന്തുടർന്നപ്പോൾ അതേറ്റുപിടിച്ച് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ കോൺഗ്രസ് പാർട്ടിയോ പ്രതിപക്ഷത്തെ ഘടകകക്ഷികളോ ശുഷ്കാന്തി കാട്ടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |