പൂച്ചാക്കൽ: വ്യാജ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ പിടിയിലായ അലോപ്പതി വ്യാജ ഡോക്ടർ, കന്യാകുമാരി സ്വദേശി ബിനുകുമാറിന്റെ കൂട്ടാളിയായ ഹോമിയോ വ്യാജ ഡോക്ടർ പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ വിളയിൽ വീട്ടിൽ സജിത്തിനെയാണ് (57) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബിനുകുമാറിന് സജിത്താണ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയത്. ആറ്റിങ്ങലിൽ ഹോമിയോപ്പതി ചികിത്സ നടത്തുന്ന ക്ലിനിക്കിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സർട്ടിഫിക്കറ്റും വ്യാജമാണെന്നു കണ്ടെത്തി.
തിരുവനന്തപുരം കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ബിനുകുമാർ, അതേ ആശുപത്രിയിലെ വ്യാജ ഡോക്ടറായിരുന്ന അലക്സിൽ നിന്നാണ് 'ചികിത്സ' പഠിച്ചത്. സജിത്താണ് അലക്സിനും സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയത്. ചിറയിൻകീഴ് സ്വദേശിനിയായ അലോപ്പതി ഡോക്ടർ ബബിതയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തന്റെ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നതറിഞ്ഞ ഡോ.ബബിത, കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ എസ്.പിക്ക് പരാതി നൽകി. 2019 ഡിസംബർ മുതൽ പൂച്ചാക്കലിൽ ഡോക്ടറായി ജോലി നോക്കിയിരുന്ന ബിനുകുമാർ, പൊലീസ് അന്വേഷണം അറിഞ്ഞ് മുങ്ങി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടയിലാണ്, പുനലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതിനകം 12 പേർക്ക് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നു സജിത്ത് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സജിത്തിനേയും ബിനുകുമാറിനേയും ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |