തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ബിറ്റുമെന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന്
സി.എ.ജി റിപ്പോർട്ട്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ മാത്രം 4.36 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് സി.പി.ആനന്ദിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
സംസ്ഥാന പൊതുമരാമത്ത് റോഡ്നിർമ്മാണ ടെൻഡറിൽ ബിറ്റുമെൻ വിതരത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് വകുപ്പുതലത്തിൽ വിതരണം ചെയ്യുന്ന സാമഗ്രികളുടെ വില കുറച്ചാണ് കരാറുകാരുടെ ബില്ല് അംഗീകരിക്കേണ്ടത്. എന്നാൽ, ഇത്തരത്തിൽ വില കുറയ്ക്കാതെയും, യഥാർത്ഥ വില പരിഗണിക്കാത്ത മട്ടിലും ബിൽ അംഗീകരിച്ചാണ് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ 2019 ൽ നടന്ന 2838.29 കോടിയുടെ പൊതുമരാമത്ത് കരാറുകളിൽ 1607.08 കോടിയുടെ ജോലികൾ പരിശോധിച്ചതിലാണ് നാലരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
നേരത്തെ വകുപ്പ് തല സാമഗ്രികളുടെ പട്ടികയിൽ സിമന്റ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയതോടെ, 2012 മുതൽ സിമന്റ് ഒഴിവാക്കി. നിലവിൽ ബിറ്റ്മെൻ മാത്രമാണ് സാമഗ്രികളിലുള്ളത്.
റോഡ് റോളറുകളുടെ പേരിലും തട്ടിപ്പ്
പ്രവർത്തിക്കാത്ത റോഡ് റോളറുകളുടെ പേരിലും പൊതുമരാമത്തിൽ വൻ തട്ടിപ്പ് നടക്കുന്നതായി സി.എ.ജി റിപ്പോർട്ടിലുണ്ട്. എട്ട് പൊതുമരാമത്ത് ഡിവിഷനുകളിലെ 86 റോഡ് റോളറുകൾ കേടായി ഉപേക്ഷിക്കപ്പെട്ടു. ഇത് ഉപയോഗിച്ചെന്ന പേരിൽ 18.34 കോടി എഴുതിയെടുത്തവർക്കതിരെ . നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
പിടിപ്പുകേട്: കെ.എസ്.ഇ.ബി നഷ്ടം 1860 കോടി
തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്തതിനാൽ കെ.എസ്.ഇ.ബി വൻ നഷ്ടമുണ്ടാക്കിയെന്ന് ഇന്നലെ സഭയിൽ വച്ച സി.എ.ജി ഒാഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. 1860.42 കോടിയാണ് നഷ്ടം. അതേസമയം സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷൻ 5.97 കോടിയുടെയും കിനെസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 0.65 കോടിയുടെയും ലാഭം നേടി.
കെ.എസ്.ഇ.ബി അവരുടെ തന്നെ ജലവൈദ്യുത നയം പാലിച്ചില്ല. വേനൽകാലത്തെ പീക്ക് അവറുകളിൽ വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാതെ കൂടിയ വിലയ്ക്ക വാങ്ങിയതും വൻ നഷ്ടത്തിന് കാരണമായി. ഇടുക്കി പദ്ധതിയിലെ ആദ്യഘട്ട യൂണിറ്റുകളുടെയും ശബരിഗിരി പദ്ധതിയിലെ ഒന്ന്, രണ്ട്, മൂന്ന് അഞ്ച് യൂണിറ്റുകളുടെയും ശേഷി യഥാസമയം വർദ്ധിപ്പിക്കാത്തതു കാരണം പ്രതിവർഷം 212.04 മെഗാവാട്ട് അധിക വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്. ഇടുക്കി പദ്ധതിയുടെ ശേഷികൂട്ടൽ പദ്ധതികളിൽ 21 മാസത്തെ കാലതാമസമുണ്ടാക്കി. ശബരിഗിരി പദ്ധതിയിലെ യൂണിറ്റ് 4ന് കരാറുകാരൻ ഉറപ്പുനൽകിയ പോലെ പ്രകടനം നടത്താനായില്ല. ദീർഘമായി അടച്ചിടേണ്ടിവന്നതു മൂലം 201.60 മെഗവാട്ട് ഉത്പാദന നഷ്ടമുണ്ടാകുകയും വൈദ്യുതി വാങ്ങുന്നതിന് 59.07 കോടി രൂപയുടെ അധികച്ചെലവുണ്ടാകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |