കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സിൽ സംവരണ ലംഘനവുമായി ബന്ധപ്പെട്ട വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം ഡോ. പി.റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി.
മൂന്നു പഠന വകുപ്പുകളിൽ സംവരണം ലംഘിച്ചും ബാക്ക് ലോഗ് നികത്താതെയും നടന്ന നിയമനങ്ങളിൽ മേയ് 17ലെ സിൻഡിക്കേറ്റ് യോഗത്തിൽ താൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിശദമായ വിയോജനക്കുറിപ്പും നൽകി. ജൂൺ ഒന്നിന് അംഗങ്ങൾക്ക് ലഭിച്ച മിനുട്സ് ഭേദഗതി ചെയ്‌ത് പുനഃപ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്നുതന്നെ വൈസ് ചാൻസലർക്ക് കത്തു നൽകി. സംവരണ റോസ്റ്റർ പുറത്ത് വിടാനുള്ള തീരുമാനം നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി കിട്ടാതിരുന്നതോടെ ജൂൺ ഏഴിന് വീണ്ടും വി.സിക്ക് കത്തയച്ചു. പക്ഷേ, യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ പരാതിയിൽ പറയുന്നു.
അദ്ധ്യാപക നിയമനത്തിലെ മെരിറ്റ് അട്ടിമറിയും സംവരണ ലംഘനവും വിവാദമായ സാഹചര്യത്തിലാണ് വിയോജനക്കുറിപ്പുകൾ ഉൾപ്പെടുത്താത്തതെന്നാണ് സിൻഡിക്കേറ്റ് അംഗത്തിന്റെ ആരോപണം. അടുത്തകാലത്ത് നടന്ന അസി. പ്രൊഫസർ നിയമനത്തിൽ 33 സംവരണ ബാക്ക് ലോഗ് ഒഴിവുകൾ നികത്തേണ്ടെന്നായിരുന്നു യൂണിവേഴ്സിറ്റി തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |