തിരുവനന്തപുരം: വാഹനനിയമങ്ങൾ ലംഘിക്കുന്നവരെ റോഡുനീളെ ഹൈടെക് കാമറ സ്ഥാപിച്ച് പിടിക്കുന്നത് ജനരക്ഷയ്ക്കല്ല; സർക്കാരിന് പണംകൊയ്യാനാണെന്ന് പദ്ധതി റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ റോഡുകളിലെല്ലാം ന്യൂജെൻ കാമറകൾ സ്ഥാപിക്കുന്നതിലൂടെ മോട്ടോർ വാഹന വകുപ്പ് ആദ്യവർഷം ലക്ഷ്യമിടുന്നത് 261.1 കോടി രൂപ! എത്ര പണം പിടുങ്ങാമെന്ന് കൃത്യമായ ടാർജറ്റ് കണക്കാക്കിയാണ് എല്ലായിടത്തും കാമറ വയ്ക്കാൻ പദ്ധതിയിട്ടതെന്നർത്ഥം. നിർമ്മിത ബുദ്ധി സംവിധാനമുള്ള എ.എൻ.പി.ആർ കാമറകൾ രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഉപയോഗിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതെന്നും പദ്ധതി റിപ്പോർട്ടിലുണ്ട് - 245 കോടി രൂപ.
236 കോടി രൂപയാണ് കാമറകൾ സ്ഥാപിക്കാൻ ചെലവഴിക്കുന്നത്. ആദ്യ വർഷം തന്നെ ഈ തുകയിൽ കൂടുതൽ പിഴയായി ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ പിഴത്തുക ക്രമമായി കുറയും. അഞ്ചു വർഷം ആകുമ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട ചെലുകളെല്ലാം കഴിഞ്ഞ് സർക്കാരിന് കുറഞ്ഞത് 188 കോടി രൂപ ലാഭം കിട്ടുമെന്നും വാഹന വകുപ്പ് തയ്യാറാക്കി റിപ്പോർട്ടിലുണ്ട്.
സ്ഥിരമായി വച്ചിരിക്കുന്ന കാമറകൾ മാത്രമല്ല മൊബൈൽ കാമറാ യൂണിറ്റുകൾ കൂടി ഉടൻ നിരത്തിലിറങ്ങും. ഇന്റർനെറ്റിലൂടെയാണ് ഇവയെല്ലാം കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജ്ജത്തിലാണ് പ്രവർത്തനം.
കാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേഖലകൾ (ബ്ലാക്ക് സ്‌പോട്ടുകൾ) മാറുന്നതനുസരിച്ച് കാമറകൾ പുനർവിന്യസിക്കും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാനുള്ള കഴിവുള്ള ത്രീഡി ഡോപ്ലർ കാമറകളാണ് മൊബൈൽ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും ഉണ്ടാകും. ഇവിടെയെല്ലാം ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പുറമെ പിഴ അയയ്ക്കാനുള്ള ചെല്ലാൻ പ്രോസസിംഗ് സ്റ്റാഫ് എന്ന പേരിലും ഒരാളുണ്ടാകും.
നിയമ ലംഘനങ്ങൾ
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം
നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകൾ കൃത്യമല്ലെങ്കിൽ അക്കാര്യവും കാമറ കണ്ടെത്തും
പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, രജിസ്‌ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
പിഴ കിട്ടുന്ന വഴി (ആദ്യ വർഷം)
കാമറാ സംവിധാനം ------------------- പ്രതിദിനം---------- വർഷം
എസ്.വി.ഡി.എസ്------------------------- 80,000 ------------- 2,80,00,000 രൂപ
ആർ.എൽ.വി.ഡി.എസ്---------------- 1,80,000 ------------ 6,30,00,000
മൊബൈൽ എസ്.വി.ഡി.എസ്---- 2,00,000------------ 7,00,00,000
എ.ഐ.എ.എൻ.പി.ആർ ------------- 70,00,000----------- 245,00,00,000 രൂപ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |