SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.23 PM IST

കനറാ ബാങ്കിലെ 8.13 കോടി തട്ടിപ്പ്: വിജിഷ് ബംഗളൂരുവിൽ അറസ്റ്റിൽ

vigeesh

ഭാര്യയും 2, 7 വയസുള്ള മക്കളും ഒപ്പം

 ഓൺലൈൻ ചൂതാട്ടം, ഓഹരി നിക്ഷേപം

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരൻ പത്തനാപുരം ആവണീശ്വരം കോടിയാട്ട് ജ്യോതിസ് വീട്ടിൽ വിജീഷ് വർഗീസിനെ (36) ബംഗളൂരുവിൽ നിന്ന് പിടികൂടി. തട്ടിപ്പ് നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. പണം ഒാൺലൈൻ ചൂതാട്ടത്തിനും ഒാഹരി വിപണയിൽ നിക്ഷേപിക്കാനും ഉപയോഗിച്ചെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

തട്ടിപ്പ് പിടിക്കപ്പെട്ടതോടെ കുടുംബത്തോടൊപ്പം മുങ്ങിയ വിജീഷിന്റെ നീക്കങ്ങൾ പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. മൂഴിയാർ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഞായറാഴ്ച വൈകിട്ട് ബംഗളൂരു എച്ച്.എസ്.ആർ ലേ ഒൗട്ട് ഫ്ളാറ്റിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഏഴും രണ്ടും വയസുള്ള മക്കളും വിജീഷിനൊപ്പം ഉണ്ടായിരുന്നു.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചിതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് ഡിവൈ.എസ്.പി പ്രദീപ് കുമാർ, സി.ഐ ബിജീഷ് ലാൽ തുടങ്ങിയവർ ചോദ്യം ചെയ്തു. ഇന്ന് രാവിലെ ഒാൺലൈനായി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കേസ് ഫയൽ ഇന്ന് കൈമാറും.

തട്ടിയെടുത്തത് 191 അക്കൗണ്ടുകളിലെ പണം

ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ ക്ളാർക്കായിരുന്നു വിജീഷ്. കഴിഞ്ഞ ഫെബ്രുവരി 14നാണ് കനറാ ബാങ്ക് അസി.മാനേജരുടെ പരാതിയിൽ വിജീഷിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്. 2019 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. മെച്യുരിറ്റി കാലാവധി കഴിഞ്ഞ സ്ഥിരം നിക്ഷേപങ്ങളും മോട്ടോർ വാഹന അപകട ഇൻഷ്വറൻസ് തുകകളും വിജീഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ അവരറിയാതെ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റി. തട്ടിപ്പിൽ പങ്കില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഭാര്യക്കെതിരെ കേസെടുത്തിട്ടില്ല. ഭാര്യയും മക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

ഒളിവിൽ കഴിഞ്ഞത് വികാസ്‌കുമാറായി

ഫെബ്രുവരി 21ന് കൊല്ലത്തു നിന്ന് ഭാര്യയെയും കുട്ടികളെയും കൂട്ടി തന്റെ ടാറ്റാ ഹാരിയർ കാറിൽ കൊച്ചി കടവന്ത്രയിലെത്തി. അവിടെയുള്ള ഒരു ഫ്ളാറ്റിന് മുന്നിൽ കാർ ഉപേക്ഷിച്ച് ട്രെയിനിൽ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. വികാസ്‌കുമാർ എന്ന പേരിൽ ഫ്‌ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു. ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ സിംകാർഡ് നശിപ്പിച്ച ശേഷം പുതിയത് വാങ്ങി ഇട്ടു. വിജീഷിന്റെയും ഭാര്യയുടെയും നാട്ടിലുള്ള ബന്ധുക്കളുടെ ഫോൺ നമ്പരുകൾ പൊലീസ് നിരീക്ഷിച്ചിരുന്നു. പുതിയ സിമ്മിൽ നിന്ന് ബന്ധുക്കളിൽ ഒരാളുടെ നമ്പരിലേക്ക് വിളിച്ചത് മൊബൈൽ ട‌വർ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുരുക്കാൻ കഴിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANARA BANK FROUD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.