പത്തനംതിട്ട: വനിതാജീവനക്കാരുടെ കമ്പ്യൂട്ടറുകളാണ് തിരിമറിക്കായി കൂടുതലും ഉപയോഗിച്ചതെന്ന് കനറാ ബാങ്കിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത വിജീഷ് വർഗീസ് തെളിവെടുപ്പു വേളയിൽ പൊലീസിനോട് പറഞ്ഞു. കൂസലില്ലാതെയാണ് ഇയാൾ കാര്യങ്ങൾ വിശദീകരിച്ചത്.
ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ ഇന്നലെ രാവിലെ 10.30നാണ് വിജീഷിനെ എത്തിച്ചത്. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകരെ വിജീഷ് ഗൗനിച്ചില്ല. പണം തട്ടിയെടുത്ത രീതി കമ്പ്യൂട്ടറുകളിൽ പൊലീസിന് കാട്ടിക്കൊടുത്തു. ബർമുടയും ടീ ഷർട്ടുമായിരുന്നു വേഷം. ഡിവൈ.എസ്.പി എ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മുക്കാൽ മണിക്കൂറോളം നീണ്ടു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷനൽകും. തിരുവല്ല ക്രൈം ബ്രാഞ്ച് യൂണിറ്റും ഇന്നു മുതൽ കേസന്വേഷണത്തിന്റെ ഭാഗമാകും. ബാങ്കിലെ ക്ളാർക്കായിരുന്ന വിജീഷ് 2019 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഇതിനുശേഷം ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് ബംഗളൂരുവിൽ പിടിയിലായത്.
കോടികൾ എവിടെ? അക്കൗണ്ടുകൾ ശൂന്യം
തന്റെയും മാതാവ്, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെയും അക്കൗണ്ടുകളിലേക്ക് 6.5 കോടി നിക്ഷേപിച്ചതായി വിജീഷ് പറഞ്ഞെങ്കിലും ഈ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. പണം ബന്ധുക്കളുടെ സഹായത്തോടെ മാറ്റിയതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഒാൺലൈൻ ചൂതാട്ടത്തിനും ഒാഹരി വിപണിയിൽ നിക്ഷേപിക്കാനുമാണ് പണം ഉപയോഗിച്ചതെന്നാണ് വിജീഷ് പറയുന്നത്. ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
ഒറ്റയ്ക്കാണ് ക്രമക്കേടുകൾ നടത്തിയതെന്ന് വിജീഷ് പറഞ്ഞെങ്കിലും മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോയെന്ന്
പരിശോധിക്കുന്നുണ്ട്. ബാങ്കിലെ വീഴ്ചകളും പരിശോധിക്കും. ബാങ്കുകളിൽ ജീവനക്കാർക്ക് ഒരേ ചുമതലകൾ സ്ഥിരമായി നൽകാറില്ല. അവരുടെ സീറ്റുകൾ ഇടയ്ക്കിടെ മാറാറുണ്ട്. ഇതെല്ലാം ഇവിടെ ലംഘിച്ചിട്ടുണ്ട്. വിജീഷിനെ മറ്റ് സെക്ഷനുകളിലേക്ക് മാറ്റാതെ തുടർച്ചയായി മൂന്നുമാസം വരെ ഒരിടത്തുതന്നെ തുടരാൻ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരനിക്ഷേപങ്ങൾ കൈാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |