തിരുവനന്തപുരം: ഭീഷണിപ്പെടുത്തി പണം തട്ടാനും വ്യാജവാർത്തകൾ നൽകി വിശ്വാസികൾക്കിടയിൽ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ പരാതിയിൽ ഐ.ടു.ഐ യൂ ട്യൂബ് ചാനൽ ഉടമ സുനിൽ മാത്യു, മാർക്കറ്റിംഗ് മാനേജർ രാജേഷ് ബാബു എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഓഫീസിലും ഇവരിലൊരാളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസനാദ്ധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസിന്റെ പരാതിയിലാണ് കേസെടുത്തത്. ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമന്റേത് അപകട
മരണമല്ലെന്നും കൊലപ്പെടുത്തിയതാണെന്നും പറഞ്ഞ് നൽകിയ വ്യാജവാർത്ത വിശ്വാസികൾക്കിടയിൽ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ പറയുന്നു. പരസ്യം നൽകിയില്ലെങ്കിൽ ഇത്തരം വാർത്തകൾ തുടരുമെന്നും ഭീഷണിപ്പെടുത്തി. നേരത്തേയും ഇതേ രീതിയിൽ പണം തട്ടാൻ ശ്രമിച്ചിരുന്നു. അന്ന് സഭ വഴങ്ങിയിരുന്നില്ല.
പരമാദ്ധ്യക്ഷന്റെ മരണത്തെ തുടർന്ന് നിരവധി വ്യാജവാർത്തകൾ യൂ ട്യൂബ് ചാനൽ സൃഷ്ടിച്ചിരുന്നുവെന്ന് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പരമാദ്ധ്യക്ഷന്റെ മരണം മുതലെടുത്ത് പണം തട്ടാനുള്ള നീക്കമായിരുന്നു നടന്നത്. സഭയുടെ വിവിധ പദവികൾ വഹിക്കുന്നവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോടതി മുഖേനയും നിയമനടപടി സ്വീകരിച്ചു വരികയാണ്.
വീഡിയോകൾ സമൂഹത്തിൽ ബിലീവേഴ്‌സ് ചർച്ചിനെയും പരമാദ്ധ്യക്ഷനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുളളതും വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |