തിരുവനന്തപുരം: യുവജനോത്സവ ഫണ്ട് കെെമാറിയില്ലെന്ന് ആരോപിച്ച് കേരള സർവകലാശാല ഉദ്യോഗസ്ഥയായ ടി.വിജയലക്ഷ്മിയെ ആക്രമിച്ച കേസ് പിൻവലിക്കാനാവില്ലെന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് എ.അനീസ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉൾപ്പെട്ട കേസാണ്.
കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ അഭിഭാഷകയായ ഉമ നൗഷാദ് സമർപ്പിച്ച ഹർജി, വിജയലക്ഷ്മിയുടെ എതിർപ്പിനെ തുടർന്ന് തള്ളുകയായിരുന്നു. നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പ്രതികൾ വിചാരണ ചെയ്യപ്പെടണമെന്നും വിജയലക്ഷ്മി ആവശ്യപ്പെട്ടു.
2017 മാർച്ച് 30നാണ് സ്റ്റുഡൻസ് സർവീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ്.എഫ്.എെ നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞ് ആക്രമിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഷിത, യൂണിയൻ സെക്രട്ടറി അമൽ,എസ്.എഫ്.എെ ജില്ലാ സെക്രട്ടറി പ്രതിൻസാജ് കൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ എ.എ.റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. ഡി.ജി.പിക്ക് വിജയലക്ഷ്മി നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസ് തുടർന്ന് നടത്താൻ താത്പര്യമില്ലെന്നും പൊതുജനതാത്പര്യാർത്ഥം പിൻവലിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാർ അഭിഭാഷക ഹർജിയിൽ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |