തിരുവല്ല: വഴിത്തർക്കത്തെ തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മുപ്പതോളം പേരടങ്ങുന്ന സംഘം ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ജു അടക്കമുള്ളവർക്കെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. കുറ്റൂർ പാലമൂട്ടൽ റെജി സ്റ്റീഫൻ (52), ശബരിഗിരി വീട്ടിൽ ചന്ദ്രൻപിള്ള (67), പോളത്ത് വല്യാറയിൽ ഉദയകുമാർ (42), നടുവിലേ പറമ്പിൽ രാജശേഖരൻ നായർ (68) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്‌ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. കുറ്റൂർ തെങ്ങേലി പുതിരിക്കാട്ട് വീടിന് നേരേയാണ് ജീപ്പിലും കാറിലുമായെത്തിയ സംഘം ഗുണ്ടെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. തുടർന്ന് വീടിന്റെ മതിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗൃഹനാഥനായ രമണന് (71) വെട്ടേറ്റത്. ഇടതുകൈക്ക് വെട്ടേറ്റ രമണൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
രമണന്റെ വീടിനരികിൽ കൂടി ഇതിന് പിന്നിലുള്ള ആറ് കുടുംബങ്ങൾക്കായി നാലടി വീതിയുള്ള വഴി ഉണ്ടായിരുന്നു. ഇത് രമണൻ വിട്ടുനൽകിയതായിരുന്നു. തുടർന്നാണ് മതിൽക്കെട്ടി തിരിച്ചത്. വഴിക്ക് കൂടുതൽ വീതി വേണമെന്ന് നേരത്തെ മുതൽ ആവശ്യമുണ്ടായിരുന്നു.
ഞായറാഴ്‌ച രാത്രി ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ വീടിന് സമീപം വാഹനങ്ങൾ കിടക്കുന്നത് കണ്ട് പൊലീസിൽ വിവരം അറിയിച്ചെന്ന് രമണൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മടങ്ങിപ്പോയി. ഇതിനുശേഷമാണ് മതിൽ തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |