പട്ടികജാതിക്കാരുടെ ഊഴം മുന്നാക്ക സംവരണത്തിന്
തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലെ സംവരണ നിയമനത്തിനുള്ള ഊഴങ്ങളിൽ
(ടേൺ) നിയമ വിരുദ്ധമായി വരുത്തിയ മാറ്റം, പട്ടിക ജാതിക്കാരുടെ നിയമനാവസരങ്ങൾ നഷ്ടപ്പെടുത്തുന്നു.
പട്ടിക ജാതിക്കാരുടെ ഊഴങ്ങൾ മുന്നാക്ക സംവരണത്തിനായി മാറ്റിക്കൊണ്ടുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ 18-11-2019ലെ ഉത്തരവിലൂടെ (G. o (p)No. 79/2019 /Rd) രണ്ട് വർഷത്തിനകം പട്ടിക ജാതിക്ക് നഷ്ടമായത് ഉയർന്ന തസ്തികകളിലുൾപ്പെടെ പന്ത്രണ്ടിലേറെ നിയമനങ്ങൾ. ഉദ്യോഗാർത്ഥികളും,പട്ടികജാതി സംഘടനകളും സർക്കാരിനും ദേവസ്വം ബോർഡിനും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തിരുവിതാംകൂർ,കൊച്ചി,മലബാർ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വം ബോർഡുകളിൽ നിലവിലെ
ജീവനക്കാരിൽ 96 ശതമാനവും മുന്നാക്ക വിഭാഗക്കാരാണ്.അഞ്ച് ബോർഡുകളിലെയും നിയമനങ്ങൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചതും,നിയമനങ്ങളിൽ സാമുദായിക സംവരണം ഏർപ്പെടുത്തിയതും 2015 മുതലാണ്.മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം രാജ്യത്താദ്യമായി നടപ്പാക്കിയത് കേരളത്തിലെ ദേവസ്വം ബോർഡുകളിലാണ്.അതിലെ നിയമന ഊഴം അട്ടിമറിച്ചാണ് പട്ടികജാതിക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നത്.
സൂത്രപ്പണി ഇങ്ങനെ:
പി.എസ്.സി നിയമനങ്ങളിലെ ജനറൽ (പൊതു വിഭാഗം),സംവരണ ഊഴമാണ് 2015 മുതൽ ദേവസ്വം ബോർഡുകളിലും നടപ്പാക്കിയത്. 100 ഒഴിവുകളിലാണ് നിയമനമെങ്കിൽ 1,3,5,7 ക്രമത്തിൽ 99 വരെയുള്ള ഊഴങ്ങൾ പൊതു വിഭാഗത്തിനും,2,4,6 ക്രമത്തിൽ 100 വരെയുള്ള ഊഴങ്ങൾ സംവരണത്തിനുമാണ്. 2-ഈഴവ, 4-പട്ടിക ജാതി,
6-മുസ്ലീം എന്ന സംവരണ നിയമന ക്രമം സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. (അഹിന്ദുക്കൾക്ക് നിയമനമില്ലാത്തതിനാൽ മുസ്ലീം സമുദായം ഒഴിവായി).ദേവസ്വം
ബോർഡുകളിൽ 2020 മുതൽ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണത്തിന്റെ ആദ്യ ഊഴം 6 ആണ്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമ ഭേദഗതിയിലൂടെ
മുന്നാക്ക സംവരണത്തിന്റെ ആദ്യ ഊഴം മൂന്നാം ഒഴിവാക്കി.മൂന്നാമത്തെ ഒഴിവ് ജനറൽ വിഭാഗത്തിനുള്ളതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. ഊഴം നാലിലേക്ക് മാറ്റിയാൽ,പട്ടികജാതിക്കാർക്കുള്ള നിയമനം തട്ടിയെടുത്തെന്ന് തിരിച്ചറിയുമായിരുന്നു. മൂന്നാം ഒഴിവിന് മെരിറ്റുകാരനും സംവരണക്കാരനും അവകാശികൾ ആയതോടെ സംവരണ അവകാശിക്ക് തൊട്ടടുത്ത സംവരണ ഒഴിവായ നാല് കിട്ടും.
സ്വാഭാവികമായും നാലിന്റെ അവകാശിയായിരുന്ന പട്ടികജാതിക്കാരനെ അടുത്ത സംവരണ ഒഴിവായ ആറിലേക്ക് തള്ളി.
ആദ്യ സംവരണ ഊഴം പട്ടിക ജാതിക്കാർക്ക്
മുമ്പേ മുന്നാക്ക സംവരണത്തിന് ലഭിക്കാനായിരുന്നു ഈ സൂത്രപ്പണി.ദേവസ്വം ബോർഡുകളിൽ ഉയർന്ന തസ്തികകൾ പരിമിതമായതിനാൽ പട്ടിക ജാതിക്കാർക്ക് ഫലത്തിൽ നിയമനങ്ങൾ നഷ്ടമാവും. പി.എസ്.സി നിയമനങ്ങളിൽ മുന്നാക്ക സംവരണത്തിനുള്ള ആദ്യ ഊഴം ഒമ്പതാണ്.
പട്ടികജാതിക്കാരോടുള്ള അനീതിക്കെതിരെ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ കൊങ്ങാട് എം.എൽഎ ശാന്തകുമാരി സബ്മിഷൻ ഉന്നയിച്ചെങ്കിലും,യഥാർത്ഥ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |