കൊച്ചി: കൊവിഡിന് മുമ്പ് നിത്യേനയെന്നോണം പതിനായിരം പേർക്ക് സദ്യ ഒരുക്കിയിരുന്ന കൊച്ചിയിലെ പ്രശസ്തമായ വിനായക കേറ്ററിംഗ് സർവീസ് ഇപ്പോൾ അതിജീവനത്തിനായി 60 രൂപയുടെ പൊതിച്ചോറിന്റെ ഓർഡറെടുക്കുകയാണ്. അഞ്ചോ അതിൽ കൂടുതലോ പാഴ്സൽ ആവശ്യപ്പെട്ടാൽ സൗജന്യമായി വീട്ടിലെത്തിക്കും. രാത്രിയിലും ഭക്ഷണ വിതരണമുണ്ട്.
കൊവിഡ് രണ്ടാംതരംഗത്തിൽ അണഞ്ഞുപോയ അടുപ്പിനു മുന്നിൽ ഗതിയില്ലാതെ നിൽക്കുകയാണ് കേറ്ററിംഗ് ഉടമകളും ജീവനക്കാരും. രണ്ടു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായി. ലോൺ കുടിശ്ശികയായി, വാഹനങ്ങൾ തുരുമ്പെടുത്തു, മെഷിനറികൾ നാശമായി. ജീവിതം വഴിമുട്ടിയതോടെ പലരും മറ്റു പണികൾക്കു പോയി. കൊവിഡിനു മുമ്പ് 5,000 കോടിയിലധികം രൂപ പ്രതിവർഷ വരുമാനം ലഭിച്ചിരുന്ന ഇൗ മേഖലയിലെ കൊവിഡ് കാലത്തെ വരുമാനം 10 കോടിയിലും താഴെയായി. രണ്ടാം തരംഗമായതോടെ വരുമാനം പൂർണമായും നിലച്ചു.
സർക്കാർ കൈയൊഴിഞ്ഞു
കേരളത്തിൽ 1200 അംഗീകൃത കേറ്ററിംഗ് യൂണിറ്റുകളുണ്ട്. എറണാകുളം 475, കോഴിക്കോട് 176, തൃശൂർ 600, കോട്ടയം 300. ലൈസൻസില്ലാത്ത മൂവായിരത്തോളം വേറെയും. വീടുകൾ കേന്ദ്രീകരിച്ച് പതിനായിരത്തോളം യൂണിറ്റുകൾ പുറമേയുണ്ട്. മൂന്നു ലക്ഷം പേർ പരോക്ഷമായി ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. ലോണെടുത്തും മറ്റും സ്ഥാപനം നടത്തുന്നവരാണ് ഏറെയും. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നൽകിയ 1000 രൂപ ധനസഹായം ഇവർക്ക് നിഷേധിക്കപ്പെട്ടു.
''ബിസിനസ് ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. ആഘോഷവേളകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ഞൂറു പേർക്കെങ്കിലും പങ്കെടുക്കാൻ സർക്കാർ അനുമതി നൽകണം.
-വി.കെ. വർഗീസ് (വി.കെ.വി കേറ്ററിംഗ്)
ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ
സംസ്ഥാന രക്ഷാധികാരി,
എറണാകുളം ജില്ലാ പ്രസിഡന്റ്
''അടുപ്പിലെ തീ അണയരുതെന്ന് നിർബന്ധമുള്ളതിനാൽ ചെറിയ തോതിൽ കേറ്ററിംഗ് തുടരുന്നു. അടച്ചുപൂട്ടാൻ നിവൃത്തിയില്ല. അടുക്കളയിൽ മാത്രം 130 ജീവനക്കാരുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണക്കാരെ ഏല്പിക്കാനുള്ള വരുമാനം ഇല്ലാത്തതിനാൽ ഞങ്ങളുടെ ജീവനക്കാർ ആ ചുമതല കൂടി ഏറ്റെടുത്തു. വെള്ളം, വൈദ്യുതി ചാർജിലോ കെട്ടിട നികുതിയിലോ യാതൊരു ഇളവും നൽകാതെ സർക്കാരും വലയ്ക്കുന്നു.
-എ. മഹാദേവ അയ്യർ
വിനായക കേറ്ററിംഗ് സർവീസ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |