തിരുവനന്തപുരം: കാറ്ററിംഗ് തൊഴിലാളികളെ സർക്കാർ കൊവിഡ് പ്രതിസന്ധിയിൽ അവഗണിക്കുന്നുവെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറു കണക്കിനാളുകൾ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മദ്യശാലകൾക്ക് മുന്നിൽ വരിനിൽക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണവിതരണത്തിന് സർക്കാർ അനുമതി നിഷേധിക്കുന്നതിനെതിരെ നാളെ (6) സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മുതൽ 5 വരെ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രിൻജോർജ് പറഞ്ഞു. 14 ജില്ലകളിലെ മദ്യശാലകൾക്ക് മുന്നിൽ രാവിലെ 10 മുതൽ ഒരു മണിവരെ നിൽപ്പ് സമരവും നടത്തും. വിവാഹച്ചടങ്ങുകൾക്ക് കാറ്ററിംഗ് അനുവദിക്കുക. കാറ്ററിംഗ് സ്ഥാപന ഉടമകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കുക, തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഇന്ധന വില വർദ്ധനവിൽ സർക്കാർ അടിയന്തരമായി ഇടപെടുക, കാറ്ററിംഗ് സ്ഥാപനങ്ങളുടെ വായ്‌പകൾക്ക് മൊറട്ടോറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജനറൽ സെക്രട്ടറി വി.സുനുകുമാർ, ട്രഷറർ ടി.കെ. രാധാകൃഷ്ണൻ,രക്ഷാധികാരി ബാദുഷ കടലുണ്ടി,സെക്രട്ടറി സുരേഷ് ഇ. നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |