തിരുവനന്തപുരം: സാധാരണക്കാരിൽ ഒരാളായി ജീവിച്ച് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നിന്ന ഋഷിതുല്യമായ ജീവിതമാണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. ബാവാ തിരുമേനിയുടെ വിയോഗം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു.
''സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആദ്ധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവായുടെ മുഖമുദ്ര. കാൻസർ രോഗികൾക്കുള്ള സ്‌നേഹസ്പർശം പദ്ധതിയിലൂടെ അനേകർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. പരുമല കാൻസർ സെന്റർ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാർത്ഥ്യമായത്.
ഉമ്മൻചാണ്ടി, മുൻമുഖ്യമന്ത്രി
''മലങ്കര ഓർത്തഡോക്‌സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കുശേഷം മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു. ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം ഏർപ്പെടുത്തിയ ബാവാ മലങ്കര ഓർത്തഡോക്‌സ് സഭയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു.
വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ്
''ആത്മീയജീവിതത്തിന്റെ മാതൃക. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടം.
രമേശ് ചെന്നിത്തല
പാവപ്പെട്ടവരെ ചേർത്തു നിർത്തി അവർക്കു വേണ്ടി പ്രവർത്തിച്ച ബാവാ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണ്.
മന്ത്രി കെ.രാജൻ
''മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക. തന്റെ കയ്യിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്ക്കും മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വേണ്ടിയാണെന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.
റോഷി അഗസ്റ്റിൻ
ജലവിഭവമന്ത്രി
''അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിറുത്തി അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി. ഇടവകകളിൽ സ്ത്രീകൾക്കും വോട്ടവകാശം നടപ്പാക്കി ചരിത്രത്തിൽ ഇടം നേടിയ സമത്വത്തിന്റെ വക്താവ്.
ഡോ. എൻ.ജയരാജ്
ഗവ.ചീഫ് വീഫ്.
''പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച മതപുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്.
കെ. സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
മതസൗഹാർദ്ദവും മാനവൈക്യവും നിലനിറുത്താൻ എപ്പോഴും പരിശ്രമിച്ച വ്യക്തിയാണ് കാതോലിക്കാ ബാവ.അദ്ദേഹത്തിന് സഭയോടുള്ള സ്‌നേഹത്തിന്റെ തെളിവുകളായിരുന്നു ഓരോ കർമ്മവും.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി
ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ മഹദ്വ്യക്തിത്വമായിരുന്നു. ഓർത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ആത്മീയാചാര്യനെയാണ് നഷ്ടമായത്
എം.എ. യൂസഫലി
വെല്ലുവിളികളിൽ പതറാതെ വിശ്വാസ സമൂഹത്തെ നയിച്ച നല്ല ഇടയനായിരുന്നു പരിശുദ്ധ ബാവാ. ക്രിസ്തു ദേവൻ കാണിച്ച സ്‌നേഹത്തിന്റെ മാതൃകയെ ജീവിതത്തിൽ പകർത്തിയ വ്യക്തിയാണ്. സഭാതർക്കത്തിൽ തിരുമേനി കാണിച്ച ആത്മസംയമനവും പക്വതയും മികച്ച നേതൃഗുണത്തിന്റെ തെളിവാണ്
കേന്ദ്ര മന്ത്രി വി. മുരളീധരൻ
ലളിത ജീവിതം വ്രതമാക്കി അശരണർക്കും പീഡിതർക്കും വേണ്ടി അവരോടൊപ്പം ജീവിച്ച മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിരന്തരം ഇടപെട്ടു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവായുടെ നിര്യാണം സഭയ്ക്കും സമൂഹത്തിനാകെയും തീരാനഷ്ടമാണ്
തുഷാർ വെള്ളാപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |