കൊച്ചി: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരും മറ്റ് ഏജൻസികളും സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി സംസ്ഥാന മൃഗക്ഷേമ ബോർഡ് മാസം തോറും റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സംസ്ഥാന മൃഗക്ഷേമ ബോർഡ് പുന:സംഘടിപ്പിച്ചെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് അടിമലത്തുറയിൽ ബ്രൂണോയെന്ന നായയെ അടിച്ചുകൊന്ന് കടലിലെറിഞ്ഞ സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയാണ് ഡിവിഷൻ ബെഞ്ചിലുള്ളത്. മൃഗക്ഷേമ ബോർഡിന്റെ വെബ്സൈറ്റും ജനങ്ങൾക്ക് പരാതികൾ നൽകാനുള്ള ഇ-മെയിൽ വിലാസവും പ്രസിദ്ധീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ പട്ടിക തയ്യാറാക്കണം. ഇവയിൽ സ്വീകരിച്ച നടപടികൾ പ്രതിമാസ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മൃഗങ്ങളുടെ വന്ധ്യംകരണത്തിനുള്ള സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ ബോർഡ് നൽകണമെന്നും ഇക്കാര്യങ്ങൾ പ്രതിമാസ റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹർജി നവംബർ 12നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |