ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്താം ക്ലാസിൽ 99.04 ശതമാനത്തിന്റെ റെക്കോർഡ് വിജയം. കഴിഞ്ഞ തവണത്തെക്കാൾ (91.46%) എട്ട് ശതമാനത്തിന്റെ വർദ്ധന. പെൺകുട്ടികളുടെ വിജയം 99.24 ശതമാനവും ആൺകുട്ടികളുടേത് 98.89 ശതമാനവും ആണ്. സാങ്കേതിക കാരണങ്ങളാൽ 16,639 കുട്ടികളുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇവ ഉടൻ പ്രഖ്യാപിക്കും.
മേഖലാ അടിസ്ഥാനത്തിൽ ഇത്തവണയും തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്. 99.99% വിജയം. ബംഗളൂരു (99.96), ചെന്നൈ (99.94) മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളിൽ ഏറ്റവും പിന്നിൽ.
കേന്ദ്രീയ വിദ്യാലയങ്ങൾ നൂറ് ശതമാനം വിജയം നേടി. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഡിജിലോക്കർ വെബ്സൈറ്റിലും - digilocker.gov.in - ഫലം അറിയാം.
കൊവിഡ് കാരണം പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചത്. സ്കൂളുകളിലെ ഇന്റേണൽ പരീക്ഷകളുടെ 20 മാർക്ക് , യൂണിറ്റ് - പീരിയോഡിക്കൽ ടെസ്റ്റിന്റെ 10 മാർക്ക് , അർദ്ധവാർഷിക പരീക്ഷകളുടെ 30 മാർക്ക് , 8,9 ക്ലാസുകളിലെ പ്രീ ബോർഡ് പരീക്ഷകളുടെ 40 മാർക്ക് എന്നിങ്ങനെയാണ് മൂല്യനിർണയത്തിന് പരിഗണിച്ചത്. മാർക്ക് മെച്ചപ്പെടുത്തേണ്ടവർക്ക് കമ്പാർട്ട്മെന്റ്പരീക്ഷ (ഓഫ് ലൈൻ)ആഗസ്റ്റ് 16ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |