ന്യൂഡൽഹി: ഉത്തരമെഴുതാൻ വിദ്യാർത്ഥികൾ പ്രയാസപ്പെട്ടതായി പരാതി ഉയർന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ 12, 10 ആദ്യ ടേം പരീക്ഷകളിൽ മോഡറേഷൻ നൽകിയേക്കും. പുതിയ പാറ്റേൺ പ്രകാരമുള്ള പരീക്ഷാരീതിയുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സി.ബി.എസ്.ഇ ചെയർമാൻ മനോജ് അഹൂജയ്‌ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ മന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യത്തിൽ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.
പുതിയ പരീക്ഷാ രീതിയിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും കടുത്ത ആശങ്കയിലാണെന്ന് എം.പിമാർ മന്ത്രിയെ ധരിപ്പിച്ചു. ചോദ്യപേപ്പറിലെ ഗുരുതര വീഴ്ചകൾ അവർ ചൂണ്ടിക്കാട്ടി. കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ്, അക്കൗണ്ടൻസി പരീക്ഷകളിൽ പല ചോദ്യങ്ങളും സിലബസിന് പുറമെ നിന്നുള്ളതായിരുന്നു. വ്യക്തിഗതമായ അഭിപ്രായം ആരായുന്ന ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യമായി (എം.സി.ക്യൂ) രീതിയിൽ നൽകുന്നതും അശാസ്ത്രീയമാണ്.
വിഷയം എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ഉന്നയിക്കുകയും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ വിദ്യാഭ്യാസമന്ത്രിക്ക് കത്തു നൽകുകയും ചെയ്‌തതിനെ തുടർന്നാണ് ഇരുവരെയും ചർച്ചയ്‌ക്ക് വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |