തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുൻമന്ത്രി ഇ. ചന്ദ്രശേഖരന് നേരെയുണ്ടായ ആക്രമണക്കേസിൽ സി.പി.എം പ്രവർത്തകർ കൂറുമാറിയതിൽ പാർട്ടിക്കുള്ള പ്രതിഷേധം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രേഖാമൂലം അറിയിച്ചു.
രേഖാമൂലം പ്രതിഷേധമറിയിക്കണമെന്ന് കഴിഞ്ഞ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് സി.പി.എം പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2016ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാഞ്ഞങ്ങാട്ട് നടന്ന ഇടതുമുന്നണിയുടെ ആഹ്ലാദപ്രകടനത്തിന് നേർക്കാണ് ബി.ജെ.പി-ആർ.എസ്.എസ് ആക്രമണമുണ്ടായത്. കോടതിയിൽ പ്രതികളെ ഇ. ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞപ്പോൾ അവരാണോ പ്രതികളെന്ന് ഉറപ്പില്ലെന്നായിരുന്നു സാക്ഷികളായ സി.പി.എം ജില്ലാകമ്മിറ്റിയംഗങ്ങളുടെ മൊഴി. പൊലീസിന് നൽകിയ മൊഴി മാറ്റിയതിനെ തുടർന്ന് 12 ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെ കോടതി വിട്ടയച്ചു.
തനിക്കുണ്ടായ അപമാനത്തിൽ കഴിഞ്ഞ സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ചന്ദ്രശേഖരൻ വൈകാരികമായി പ്രതികരിച്ചിരുന്നു. സി.പി.എമ്മിന്റെ വഞ്ചനാസമീപനത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനവുമുയർന്നു. പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാമൂലം പാർട്ടിയുടെ പ്രതിഷേധമറിയിക്കാൻ തീരുമാനിച്ചത്. സി.പി.എം മറുപടി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |