തിരുവനന്തപുരം: നൗഷാദ് വലിയവനായിരുന്നു. രൂപത്തിൽ മാത്രമല്ല, പാചകകലയിലും കലാസ്വാദനത്തിലും. മലയാളികളുടെ നാവിൻതുമ്പിൽ നെയ്‌മണം നിറയുന്ന മട്ടൻ ബിരിയാണിയുടെ സ്വാദ് നിറച്ചിട്ടാണ് അദ്ദേഹം വിടപറഞ്ഞത്. ഇത്രത്തോളം ആരാധകരെ നേടിയ മറ്റൊരു ഷെഫ് മലയാളനാട് കണ്ടിട്ടുണ്ടാവില്ല.
മൂന്നു പതിറ്റാണ്ടിലേറെ പാചകകലയിൽ തിളങ്ങിനിൽക്കുക, ഇരുപതിനായിരത്തിലേറെ വേദികളിൽ സദ്യ ഒരുക്കുക, 10000 പേർക്ക് ഒരേ സദ്യയിൽ ബിരിയാണി വിളമ്പുക. കേറ്ററിംഗ് മേഖലയെ നൗഷാദ് പുതിയ തലങ്ങളിലേക്ക് എത്തിച്ചത് ഇങ്ങനെയാണ്. 10 പേർ മുതൽ 10,000 പേർക്കു വരെ ഒരേ നിലവാരത്തിൽ ഭക്ഷണം വിളമ്പാൻ കഴിഞ്ഞു എന്നതാണ് നൗഷാദിനെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്.
ബിരിയാണിയുടെ വേറിട്ട രുചി മലയാളി ആസ്വദിച്ച് തുടങ്ങിയത് നൗഷാദ് നടത്തിയ പരീക്ഷണങ്ങളോടെയായിരുന്നു. കേരളത്തിലെ ബിരിയാണികളുടെ കേന്ദ്രമായ വടക്കൻ കേരളത്തിലെ ബിരിയാണികളിൽനിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയിൽ ബിരിയാണി ഉണ്ടാക്കുകയായിരുന്നു. പുത്തൻ രുചിയുള്ള ജനകീയ ബിരിയാണികൾക്കെല്ലാം നൗഷാദിന്റെ കൈപ്പുണ്യമുണ്ടായിരുന്നു.
ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ ബംഗളൂരുവിലേക്ക് ചേക്കേറിയതിനു ശേഷം കേരളത്തിൽ അന്ന് സുലഭമായി ലഭ്യമല്ലാത്ത സെലറി, കാപ്സിക്കം, സ്‌പ്രിംഗ് ഒനിയൺ പോലുള്ള ചൈനീസ് പച്ചക്കറികൾ തീവണ്ടിയിൽ എത്തിച്ച് വിഭവങ്ങൾ പാചകം ചെയ്തു. അന്നും ഇന്നും മലയാളികൾക്ക് അത്രകണ്ട് പരിചിതമല്ലാത്ത മറ്റ് വിഭവങ്ങളും പരിചയപ്പെടുത്തി. പരീക്ഷണങ്ങൾ നടത്തി. ഈ രംഗത്ത് വ്യത്യസ്തതകൾ ഇഷ്ടപ്പെട്ടവരുടെ വഴികാട്ടിയുമായി. കേറ്ററിംഗ് രംഗത്ത് ലാഭമേറെയുള്ള സ്ഥാപനമായി നൗഷാദ് കേറ്റേഴ്സിനെ അദ്ദേഹം വളർത്തി. നൗഷാദിന്റെ കുക്കറി ഷോകളും ചാനലുകൾക്ക് പ്രിയപ്പെട്ടതായിരുന്നു. പൊതു വേദികളിലും നൗഷാദ് പാചക ഷോകൾ അവതരിപ്പിച്ചിരുന്നു. ഹോങ്കോംഗിലെ പ്രസിദ്ധമായ പാചക മേളയിൽ അദ്ദേഹം പങ്കെടുത്തു.
നിർമ്മാതാവിന്റെ കുപ്പായം
കോളേജിൽ സീനിയറായി പഠിച്ച ബ്ലെസിയുടെ സിനിമാ സംവിധാന മോഹം സാക്ഷാത്കരിക്കാനാണ് നൗഷാദ് രണ്ടുംകൽപ്പിച്ച് നിർമ്മാണ രംഗത്തേക്കിറങ്ങിയത്. അങ്ങനെയാണ് മമ്മൂട്ടി നായകനായ 'കാഴ്ച'യെന്ന സിനിമ യാഥാർത്ഥ്യമായത്. 'ചട്ടമ്പിനാട്', 'സ്പാനിഷ് മസാല', 'ബെസ്റ്റ് ആക്ടർ' എന്നീ സിനിമകൾ കൂടി അദ്ദേഹം നിർമ്മിച്ചു.
വലിയ ശരീരം കുറയ്ക്കുന്നതിനായി നൗഷാദ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് അകാല വിടവാങ്ങലിലേക്ക് നയിച്ചത്. നട്ടെല്ലിനുണ്ടായ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ സിനിമാരംഗത്തുള്ളവരുടെ പിന്തുണയില്ലാതെ പോയതിൽ സുഹൃത്തുക്കളും ബന്ധുക്കളും വലിയ നിരാശയിലായിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കേറ്ററിംഗ് മേഖലയിലും പ്രതിസന്ധി വളർന്നു. രണ്ടാഴ്ച മുൻപ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചതോടെ നൗഷാദ് ആകെ തകർന്നു. ട്രാജഡി സിനിമ പോലെ ഒടുവിൽ ഏക മകൾ നഷ്‌വയെ തനിച്ചാക്കി നൗഷാദും യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |