ചെമ്പഴന്തി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം പണാധിപത്യത്തിന്റെ നീരാളിപ്പിടിത്തത്തിൽ ആണെന്നും ഉന്നതവിദ്യാഭ്യാസം പാവപ്പെട്ടവർക്കും താങ്ങാൻ പറ്റുന്നതാകണമെന്നും ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 168ാമത് ഗുരുദേവ ജയന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യമെന്ന സങ്കൽപം അർത്ഥപൂർണമാക്കാൻ കഴിഞ്ഞോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഇത് യാഥാർത്ഥ്യമാകുന്നതിന് മുമ്പ് തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം ഗുരുദേവൻ അരുവിപ്പുറത്ത് വിളംബരം ചെയ്തിരുന്നു. എന്നാൽ, മതതീവ്രവാദം, മതപരിവർത്തനവാദം എന്നിവ ശാന്തിയും സമാധാനവും കെടുത്തുന്നു. മതമേലദ്ധ്യക്ഷന്മാർ മതത്തിന്റെ കടുത്ത വേലിക്കെട്ടുകൾ തീർത്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്നു. ഇതിന് അറുതിവരുത്താൻ ഗുരുവിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കണമെന്നും ശുഭാംഗാനന്ദ പറഞ്ഞു.
ഗുരുദേവനെ പോലുള്ളവർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് മുഖ്യപ്രസംഗം നടത്തിയ കെ.മുരളീധരൻ എം.പി പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ മുഖ്യധാരയിൽ നിന്ന് മാറ്രിനിറുത്തപ്പെട്ടവർക്ക് വേണ്ടിയാണ് ഗുരുദേവൻ നിലകൊണ്ടത്. മനുഷ്യത്വത്തിൽ അടിസ്ഥാനമാക്കിയാണ് സന്യാസിമാർ പ്രവർത്തിക്കേണ്ടതെന്ന് ഗുരുദേവൻ ഉദ്ബോധിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു
എങ്ങനെയെങ്കിലും ജീവിച്ചു പോകാൻ എല്ലാവർക്കും സാധിക്കുമെന്നും എന്നാൽ, എല്ലാവരും പൂജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാകാൻ ബുദ്ധിമുട്ടാണെന്നും വിശിഷ്ടാതിഥിയായിരുന്ന ഗോകുലം ഗോപാലൻ പറഞ്ഞു. സഹജീവികളോട് കരുണയും അനുകമ്പയും കാണിക്കുന്നതും എല്ലാവരും തുല്യരായി ജീവിക്കുന്നതുമായ സുന്ദര ലോകമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |