തിരുവനന്തപുരം: ഒന്നാം ലോക്ക്ഡൗണിനു ശേഷം തകർന്ന സാമ്പത്തികരംഗം കരകയറി വരുന്നതേയുള്ളൂവെന്നതിനാൽ സമ്പൂർണ ലോക്ക്ഡൗൺ ഇനി പ്രായോഗികമല്ലെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അത്യാവശ്യമുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പ്രാദേശികമായ നിയന്ത്രണങ്ങളാകാം. വാരാന്ത്യ നിയന്ത്രണങ്ങളോട് യോജിപ്പാണ്. കടകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയക്രമത്തിലെ പരാതികൾ പരിഹരിക്കണം. രാത്രി ഒമ്പതു വരെ കടകൾ തുറന്നിരിക്കുന്നത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് സർക്കാർ ഉത്തരവുള്ളപ്പോൾ പല സ്വകാര്യ മെഡിക്കൽ കോളേജുകളും ഇപ്പോഴും ഓഫ് ലൈൻ ക്ലാസുകൾ നടത്തുന്നു. വിദ്യാർത്ഥികളെ കൂട്ടത്തോടെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നു. ആരോഗ്യ സർവകലാശാല ഓൺലൈൻ പഠനം അവസാനിപ്പിച്ച് കോളേജുകളിലേക്ക് വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുകയാണ്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക അറിയിച്ചിട്ടുണ്ട്.
മേയ് ഒന്നിന് 18 വയസിനും 45 നുമിടയിലുള്ളവർക്കും വാക്സീൻ നൽകാൻ തുടങ്ങുന്നതോടെ രണ്ടു മൂന്ന് മാസത്തേക്ക് രക്തദാനം ബുദ്ധിമുട്ടാകും. അടിയന്തര സർജറി വേണ്ടവർ, കാൻസർ രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ 18 വയസ് കഴിഞ്ഞവർ വാക്സിനെടുക്കുന്നതിന് മുമ്പ് രക്തദാനം നടത്തണം. രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സാമൂഹ്യ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനമുണ്ടാകണം. കിറ്റ് വിതരണം ഊർജ്ജിതപ്പെടുത്തണം. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പ്രതിരോധഫണ്ട് നൽകണം. സർക്കാർ, സ്വകാര്യാശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ കോമൺപൂളിലേക്ക് മാറ്റി അവയുടെ വിതരണം ജില്ലാ മെഡിക്കൽബോർഡിനെ ഏല്പിക്കണം. ജില്ലകളിൽ ഓക്സിജൻസൗകര്യമുൾപ്പെടെ ഏർപ്പെടുത്തി ടെർഷ്യറി കെയറിന് മാത്രമായുള്ള സംവിധാനം ആലോചിക്കണം. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണം. വാക്സിൻ ബുദ്ധിമുട്ട് പരിഹരിക്കുകയും വാക്സിൻകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുകയും വേണമെന്നും ചെന്നിത്തല പറഞ്ഞു.
വാക്സിൻ ബുക്കിങ്ങിൽ അലസത വേണ്ട: കെ. സുരേന്ദ്രൻ
തിരുവനന്തപുരം:വാക്സിൻ ബുക്ക് ചെയ്യുന്നതിൽ കേരളം അലസത കാണിക്കരുതെന്ന് സർവ്വകക്ഷിയോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണം.വാക്സിന്റെ പേരിൽ അനാവശ്യ ഭീതി പരത്തുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണം.സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലത്തിലെ കാലതാമസം ഒഴിവാക്കണം.ഓക്സിജൻ പ്ലാന്റുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുപയോഗിക്കണം.ഗുരുതരമല്ലാത്ത കുറ്റം ചെയ്ത തടവുകാരെ പരോൾ നൽകി ജയിലുകളിലെ കൊവിഡ് വ്യാപനം തടയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കണമെന്ന് കെ.പി.സി.സി
ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് കേരളത്തിൽ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. രോഗനിർണ്ണയത്തിനും പ്രതിരോധത്തിനും വേഗത കൂട്ടണം.വാക്സിൻ വിതരണം എന്ന് പൂർത്തിയാക്കുമെന്നതിൽ വ്യക്തത വരുത്തണം.വാരാന്ത്യലോക്ക്ഡൗണുണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് വോട്ടെണ്ണൽദിനമാഘോഷിക്കാൻ ആളുകളെ അനുവദിക്കണമെന്നും ശൂരനാട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |