തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരവും സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എ.ജിയുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം. കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞു. മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടർന്ന് കോടിക്കണക്കിന് രൂപ പലിശയിനത്തിൽ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതുസംബന്ധിച്ച് മുമ്പ് ആക്ഷേപമുന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ അപഹസിക്കുകയാണ് മുൻ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും ചെയ്തത്. കേട്ടുകേൾവിയില്ലാത്ത വിധത്തിൽ വൻതുക ശമ്പളവും അലവൻസും നൽകി വഴിവിട്ട മാർഗത്തിലൂടെ കരാർ നിയമനങ്ങൾ നടത്തിയതിലൂടെ കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായതായും റിപ്പോർട്ടിലൂടെ വ്യക്തമായി. സംവരണതത്വങ്ങൾ പാലിക്കാതെയും സർക്കാരിന്റെ മുൻ മാർഗനിർദ്ദേശങ്ങൾ അട്ടിമറിച്ചുമാണ് നിയമനങ്ങൾ നടന്നത്. കിഫ്ബി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും കാരണം ഖജനാവിനുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |