സതീശന്റെ പരാമർശത്തിന് മറുപടിയില്ല
കൊച്ചി: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും വിഷയത്തിലെ വസ്തുത എന്താണെന്ന് ഗവർണർ തന്നെ വെളിപ്പെടുത്തണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എന്ന് ഗവർണർ ആരോപിച്ചിട്ടും മുഖ്യമന്ത്രി അപകടകരമായ മൗനം പാലിക്കുകയാണ്. അതിനർത്ഥം ഗവർണർ ഉന്നയിച്ച കാര്യങ്ങളിൽ വസ്തുത ഉണ്ട് എന്നാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് സർവകലാശാല വൈസ്ചാൻസലർ ഈ വിവാദത്തിൽ പ്രതികരിക്കാത്തത്. ഗവർണർ അദ്ദേഹത്തെ വിളിപ്പിച്ചോ, ശുപാർശ നൽകിയോ, സിൻഡിക്കേറ്റ് വിളിച്ചോ എന്നെല്ലാം വൈസ് ചാൻസലർ വ്യക്തമാക്കേണ്ടതുണ്ട്. ചെന്നിത്തലയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന വി.ഡി.സതീശന്റെ പ്രസ്താവനയോട്, താൻ ആ സ്ഥാനങ്ങളിൽ ഇരുന്ന ആളായതുകൊണ്ട് മറുപടി പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപും താൻ നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. ആരോടും അഭിപ്രായ വ്യത്യാസമില്ല. പൊതുസമൂഹത്തിനു ഗുണകരമാകുന്ന വിഷയങ്ങൾ ഇനിയും ഉന്നയിക്കും. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. കേരള പൊലീസ് തോന്നിയതുപോലെ പ്രവർത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |