തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില കുതിക്കുമ്പോൾ പല മുന്തിയ ഹോട്ടലുകളിലും നോൺ വെജ് വിഭവങ്ങളുടെ വില പറ പറക്കുകയാണ്. വില നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയവും. കോഴിത്തീറ്റയ്ക്ക് വില കൂടിയെന്ന പേരിലാണ് കോഴിയിറച്ചിക്ക് വില കൂട്ടിയത്.
തിരുവനന്തപുരത്ത് ഇന്നലത്തെ ചിക്കൻ വില 165 മുതൽ 175 രൂപവരെയായിരുന്നു. ചില ജില്ലകളിൽ 180 കടന്നു.
രണ്ടാഴ്ചയ്ക്കിടെ 20 ശതമാനത്തിലേറെ വർദ്ധന. അതോടെ ചില ഹോട്ടലുകൾ വിലയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധന വരുത്തി. നഗരത്തിൽ 180 രൂപയുണ്ടായിരുന്ന ചിക്കൻ ബിരിയാണിക്ക് 250 ആയി. മുട്ടവില കുറഞ്ഞപ്പോൾ മുട്ടബിരിയാണി വില 120ൽ നിന്ന് 140 ആയി.
അറേബ്യൻ, ചൈനീസ് വിഭവങ്ങൾക്കെല്ലാം വില കൂടി. 150 രൂപയുള്ള ചില്ലി ചിക്കന് വില 180- 200. ഇറച്ചി വില താഴ്ന്നാലും വിലയിൽ മാറ്റമുണ്ടാകാറില്ല. മട്ടൻ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും മട്ടൻ ബിരിയാണി വില ചില ഹോട്ടലുകൾ 300 ന് മുകളിലെത്തിച്ചു.
അതേസമയം, വിഭവങ്ങൾക്ക് വില കൂട്ടാത്ത ഹോട്ടലുകളും നാമമാത്രമയി മാത്രം വില വർദ്ധിപ്പിച്ചവയും ഉണ്ട്. എണ്ണയുടെ വില വർദ്ധനയും ബാധിച്ചുവെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ആശ്വാസം നൽകാതെ കേരള ചിക്കൻ
തമിഴ്നാട് ലോബി കോഴിയിറച്ചി വില നിയന്ത്രിക്കുന്നത് ഒഴിവാക്കാനായി ആരംഭിച്ച 'കേരള ചിക്കൻ" ലക്ഷ്യം കണ്ടില്ല.
കുടുംബശ്രീയുടെ 'കേരള ചിക്കൻ" തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി 94 ഔട്ട്‌ലെറ്റുകളിലാണുള്ളത്. വില 148 രൂപ. വിലക്കുറവിൽ ഇറച്ചി സുലഭമായി ലഭ്യമാക്കിയാൽ മാത്രമെ വില പിടിച്ചു നിറുത്താൻ സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |