തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആന്ധ്രയിലുള്ള കുടുംബത്തിൽനിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു. കുഞ്ഞ് തലസ്ഥാനത്ത് എത്തുമ്പോൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എൻ.എ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡി.എൻ.എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.
ആന്ധ്ര സ്വദേശികൾക്ക് കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ കോടതി സർക്കാർ അന്വേഷണത്തിൽ പൂർണ തൃപ്തി അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കുടുംബകോടതി ജഡ്ജി കെ. ബിജുമേനോന്റെ അഭിനന്ദനം. വൈകാരിക വിഷയമായതിനാൽ തുടരന്വേഷണത്തിൽ ശ്രദ്ധ വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂടുതൽ അന്വേഷണത്തിന് സർക്കാർ ആവശ്യപ്പെട്ട സമയവും അനുവദിച്ചു. കേസ് 30 ന് വീണ്ടും പരിഗണിക്കും.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയായ അനുപമ .എസ്. ചന്ദ്രന്റെയും അജിത് കുമാറിന്റെയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ അടക്കമുളള സമിതി അംഗങ്ങളുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ലിയു.സി) അംഗങ്ങളുടെയും മൊഴിയെടുത്തതായി സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഡി.എൻ.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി തയ്യാറാകുന്നതിന്റെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ ഉളളടക്കവും സർക്കാർ നിലപാടുകളും ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ ധരിപ്പിച്ചു.
അതേസമയം, കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ എങ്ങനെയെത്തി, ദത്ത് നിയമപ്രകാരമായിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ഡബ്ലിയു. സി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് നിർണായകമാണ്. സി.ഡബ്ളിയു.സിയും ശിശുക്ഷേമ സമിതിയും ചേർന്ന് കുഞ്ഞിനെ വ്യാജരേഖകൾ ചമച്ച് ദത്തുനൽകിയെന്നാണ് അമ്മ അനുപമയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |