അട്ടപ്പാടി: അട്ടപ്പാടിയിൽ ശിശുമരണം തുടർച്ചയാകുന്നു. ഇന്നലെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. രാവിലെ വീട്ടിയൂർ ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നുദിവസം പ്രായമായ ആൺകുഞ്ഞും വൈകീട്ട് അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലുള്ള രമ്യ - അയ്യപ്പൻ ദമ്പതികളുടെ പത്തു മാസം പ്രായമായ പെൺക്കുഞ്ഞുമാണ് മരിച്ചത്. നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ശിശു മരണമാണിത്. ഈ വർഷം ഇതുവരെ 11 കുട്ടികൾ മരിച്ചെന്നാണ് കണക്ക്. ശിശുമരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്. പത്തുമാസം പ്രായമായ പെൺകുഞ്ഞ് ഡൗൺസിൻട്രോം ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് പനി ബാധിച്ച് അഗളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഉടൻ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ശിശുമരണം ആവർത്തിക്കുമ്പോൾ ഐ.ടി.ഡി.പിയും ആരോഗ്യവകുപ്പും പരസ്പരം പഴിചാരുകയാണ്. അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണിതിന് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |