പാറശാല: അമിതവേഗതയിൽ വന്ന ടിപ്പർ ലോറിയിടിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. കരമന കളിയിക്കാവിള ദേശീയ പാതയിൽ പാറശാലക്ക് സമീപം കാരാളി വളവിൽ ഇന്നലെ വൈകുന്നേരം മൂന്നര മണിക്ക് നടന്ന അപകടത്തിൽ കളിയിക്കാവിള ആർ.സി.സ്ട്രീറ്റ് സെന്റ്.ആന്റണീസ് കോളനിയിൽ യഹോവ പോളിന്റെയും അശ്വനിയുടെയും മകൾ ഋതികയാണ് മരിച്ചത്.മാതാപിതാക്കളെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട ലോറി മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന ഫാസിനോ സ്‌കൂട്ടർ ഇടിച്ചിട്ട ശേഷം അടുത്തുള്ള വീടിന്റെ മതിലിലിടിച്ച് മറിയുകയായിരുന്നു.ഇടിയിൽ സ്കൂട്ടർ യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഗർഭിണിയായ അശ്വനിയുടെ രക്ത പരിശോധനക്കായി കളിയിക്കാവിള നിന്നും പാറശാലയിലേക്ക് പോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ ടിപ്പർ ലോറി ഓടിച്ച പാറശാല നെടുവൻവിള സ്വദേശികളായ കിരൺ, ശിവകുമാർ എന്നിവരെ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
പാറശാല മേഖലയിൽ ടിപ്പർ ലോറികളുടെ മരണ പാച്ചിൽ നിയ്രന്തിക്കാൻ അധികൃതർ കൂട്ടാക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |