കോട്ടയം: നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്. കൃത്യമായ ആസൂത്രണത്തോടെ പ്രതി നീതു കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. ജാഗ്രത പുലർത്താതിരുന്ന സുരക്ഷാജീവനക്കാരി മിനിയെ സസ്‌പെൻഡ് ചെയ്യും.
സി.സി ടിവി ദൃശ്യങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരി പാസ് പരിശോധിച്ചാണ് ഓരോരുത്തരെയും വാർഡിലേക്ക് കടത്തി വിടുന്നത്. നഴ്‌സിന്റെ വേഷത്തിൽ നീതു വന്നതിനാൽ കൃത്യമായ പരിശോധന ഉണ്ടായില്ല. ഇക്കാര്യത്തിലെ ജാഗ്രതക്കുറവാണ് നടപടിക്ക് കാരണം.
നീതു ഒമ്പത് മിനിറ്റ് ഗൈനക്കോളജി വാർഡിൽ ഉണ്ടായിരുന്നതായി സി.സി ടി വി ദൃശ്യങ്ങളിൽ കണ്ടെത്തി. മകനെ പ്രവേശന കവാടത്തിന് മുന്നിൽ നിറുത്തിയശേഷം ഒറ്റയ്ക്ക് വാർഡിൽ പ്രവേശിച്ച് കുട്ടിയുമായി കടക്കുകയായിരുന്നു. ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ, പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത എന്നിവരടങ്ങിയ സമിതിയാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.
മെഡി. വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു ഇന്നലെ ആശുപത്രിയിൽ എത്തി സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ചു. മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നീതുവിന് ആശുപത്രിക്കുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ സി.സി ടിവി പ്രവർത്തിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ആർ.എം.ഒ ഡോ. രഞ്ജിൻ പറഞ്ഞു.
കസ്റ്റഡിയിൽ വാങ്ങും
ഏറ്റുമാനൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത നീതുവിനെ കസ്റ്റഡിയിൽ വങ്ങാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. നഴ്സിന്റെ കോട്ട് വാങ്ങിയ കടയിലും താമസിച്ച ഹോട്ടലിലും ഗൈനക്കോളജി വാർഡിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണ് നീതുവിനെതിരെ ചുമത്തിയിരിക്കുന്നത്.
നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണം തട്ടിപ്പിനും നീതുവിന്റെ കുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്.
അശ്വതിയും കുഞ്ഞും
വീട്ടിലേക്ക്
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും മാതാവ് അശ്വതിയെയും ഇന്നലെ മെഡിക്കൽ കോളേജശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗാന്ധിനഗർ പൊലീസ് സമ്മാനങ്ങൾ നൽകിയാണ് കുഞ്ഞിനെ യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |