കൊച്ചി:മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങാൻ സർക്കാർ സൗകര്യം ഒരുക്കിയില്ലെങ്കിൽ സ്വന്തമായി ചാർട്ടേർഡ് ഫ്ളൈറ്റ് പറത്താൻ രക്ഷിതാക്കൾ ശ്രമം ആരംഭിച്ചു.
ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് തിരിച്ചുചെല്ലാൻ എൻ. ഒ. സി അനുവദിച്ചെങ്കിലും നേരിട്ട് വിമാനമില്ലാത്തതും ഭീമമായ ക്വാറന്റൈൻ ചെലവും ബുദ്ധിമുട്ടിക്കുന്നതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യ അംഗീകരിച്ച 45 ചൈനീസ് സർവകലാശാലകളിൽ 12 എണ്ണമാണ് എൻ.ഒ.സി അനുവദിച്ചത്.
കൊവിഡിൽ വിദ്യാർത്ഥികളെ കൊണ്ടുവന്ന വന്ദേഭാരത് മിഷൻ പോലെ തിരിച്ചുപോകാനും വിമാനസൗകര്യം ഒരുക്കണമെന്ന് വിദേശകാര്യ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
വിമാന കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. വിമാന നിരക്കും വിദ്യാർത്ഥികളുടെ എണ്ണവും വ്യക്തമായാൽ തീരുമാനമെടുക്കുമെന്ന് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മുഹമ്മദ് സഹീർ പറഞ്ഞു.
ഇന്റേൺഷിപ്പ് നീളുന്നു
വിദേശത്ത് എം.ബി.ബി.എസ് നേടിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്‌സാം (എഫ്.എം.ജി.ഇ) ജയിച്ചവരുടെ ഇന്റേൺഷിപ്പും അനിശ്ചിതമായി നീളുകയാണ്. 2021 ജൂൺ, ഡിസംബർ, 2022 ജൂൺ മാസങ്ങളിൽ എഫ്.എം.ജി.ഇ ജയിച്ച 150ലേറെപ്പേരാണ് മാസങ്ങളായി കാത്തിരിക്കുന്നത്. രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് കഴിഞ്ഞാലേ രജിസ്ട്രേഷൻ നേടി പ്രാക്ടീസ് ചെയ്യാൻ കഴിയൂ.
സംസ്ഥാന മെഡിക്കൽ കൗൺസിലുകളാണ് എഫ്.എം.ജി.ഇ ജയിച്ചവർക്ക് താൽക്കാലിക രജിസ്ട്രേഷൻ നൽകേണ്ടത്. ഇത് ലഭിച്ചാൽ മെഡിക്കൽ കോളേജുകളിൽ അപേക്ഷിച്ച് ഇന്റേൺഷിപ്പിന് അവസരം നേടണം. താൽക്കാലിക രജിസ്ട്രേഷൻ ഒരു വർഷമായി നൽകിയിട്ടില്ല. വിദേശ വിദ്യാർത്ഥികളുടെ പഠനം സംബന്ധിച്ച സുപ്രീം കോടതിയിലെ കേസിൽ ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ അറിയിച്ചിരുന്നു. നടപടികൾ തുടരുന്നെന്ന മറുപടിയാണ് മെഡിക്കൽ കമ്മിഷനും കൗൺസിലുകളും നൽകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
''ഇന്റേൺഷിപ്പ് വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ഇന്ന് രക്ഷിതാക്കളുടെ യോഗം ചർച്ച ചെയ്യും. എഫ്.എം.ജി.ഇ പാസായവർക്ക് ഇന്റേൺഷിപ്പ് വൈകിപ്പിക്കുന്നത് ശരിയല്ല. രണ്ടു കേസുകൾ സുപ്രീം കോടതിയിൽ ഉണ്ടെങ്കിലും വീണ്ടും ഹർജി നൽകണം."
ആൻഡ്രൂസ് മാത്യു
പ്രസിഡന്റ്
ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |