തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ അതിർത്തിയിൽ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്സി'ൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതിർത്തിയിൽ ഒഴിഞ്ഞ സ്ഥലങ്ങൾ ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ കന്നുകാലികളിലെ പകർച്ചവ്യാധികൾ കുറയ്ക്കാൻ സാധിക്കും.
കേന്ദ്രത്തിൽ നിന്ന് കുളമ്പ് രോഗത്തിനുള്ള പ്രതിരോധ വാക്സിൻ എത്താത്തതിനെ തുടർന്ന് ആലപ്പുഴ, തൃശൂർ ജില്ലകളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. പിന്നീട് മറ്റ് ജില്ലകളിൽ നിന്ന് വാക്സിൻ എത്തിച്ച് കുത്തിവയ്പ് പൂർത്തിയാക്കി. മൃഗസംരക്ഷണ വകുപ്പ് സ്വന്തം ചെലവിൽ വാങ്ങുന്ന ഒരുലക്ഷം ഡോസ് വാക്സിൻ 24 ന് കേരളത്തിലെത്തും. മിൽകോ പോലുള്ള സംഘങ്ങൾ മിൽമയ്ക്ക് ഭീഷണിയല്ല.
നെയ്യ് അടക്കമുള്ള വിവിധ പാൽ ഉത്പന്നങ്ങൾ കയറ്റി അയച്ചതിലൂടെ മിൽമയ്ക്ക് 20 കോടി രൂപ ലഭിച്ചു. പുതിയ ജനുസ് പശുക്കളെ കൂടുതൽ ഉത്പാദിപ്പിക്കാൻ സംവിധാനം ആലോചനയിലുണ്ട്. മൃഗശാലയിലെ മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 54 കോടി ചെലവിൽ മലപ്പുറത്ത് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും സ്ത്രീകളുടെ സഹായത്തോടെ തീറ്റപ്പുല്ല് കൃഷി ചെയ്ത് ക്ഷീര സംഘങ്ങൾ മുഖേന വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |