കൊടുമൺ (പത്തനംതിട്ട): മന്ത്രി വീണാജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ശീതസമരം ഇന്നലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം ഉദ്ഘാടന വേദിയിലും തുടർന്നു. ചടങ്ങിൽ രണ്ടുപേരും പങ്കെടുത്തെങ്കിലും പരസ്പരം മിണ്ടിയില്ല. പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിലേക്ക് തന്നെ മന്ത്രി ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചിറ്റയം നടത്തിയ ആരോപണങ്ങളാണ് പരിഭവത്തിന് കാരണം.
ഇന്നലെ വൈകിട്ട് സ്ഥലം എം.എൽ എ കൂടിയായ ചിറ്റയം ഗോപകുമാറാണ് ആദ്യം വേദിയിലെത്തിയത്. തുടർന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി വീണാ ജോർജും എത്തി. ഉദ്ഘാടകനായ മന്ത്രി അബ്ദുറഹ്മാനുമൊത്ത് വീണാ ജോർജ് സ്റ്രേഡിയം കാണാനിറങ്ങി. അതിനിടെ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ടിരുന്ന ചിറ്റയം ഉദ്ഘാടകനായ മന്ത്രിയെത്തിയെന്ന് അറിയിച്ചു. വീണ വന്ന കാര്യം പറഞ്ഞില്ല. എന്നാൽ വേദിയിലെത്തിയ രണ്ട് മന്ത്രിമാരേയും ചിറ്റയം കൈകൂപ്പി സ്വീകരിച്ചു. മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞ തമാശ കേട്ട് ഇടയ്ക്ക് വീണയും ചിറ്റയവും പരസ്പരം നോക്കി ചിരിച്ചു.
പ്രസംഗത്തിൽ സ്റ്റേഡിയത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണം അനുവദിച്ച അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കായിക മന്ത്രി അബ്ദുറഹ്മാനെയും വീണ പ്രശംസിച്ചു. ചടങ്ങിൽ ഇല്ലാതിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നടത്തിയ പ്രവർത്തനങ്ങളും ഓർമ്മിപ്പിച്ചു. എന്നാൽ, എം.എൽ.എയായ ചിറ്റയം ഗോപകുമാറിന്റെ പരിശ്രമങ്ങളെപ്പറ്റി ഒരുവാക്കും പറഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |