കോഴിക്കോട് : തൃക്കാക്കര കൂട്ട മാനഭംഗക്കേസിൽ മൂന്നാം പ്രതിയായ ബേപ്പൂർ കോസ്റ്റൽ ഇൻസ്‌പെക്ടർ പി.ആർ. സുനുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നവംബർ 13ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും മതിയായ തെളിവില്ലെന്ന് കണ്ട് തൃക്കാക്കര പൊലീസ് വിട്ടയച്ചിരുന്നു. തെളിവ് ലഭ്യമല്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്.
ഇന്നലെ രാവിലെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ച ഇദ്ദേഹത്തോട് അവധിയിൽപോകാനാണ് ആദ്യം പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിപ്പ് വന്നത്. അവധിയിൽ പ്രവേശിച്ചതിനുപിന്നാലെ വൈകിട്ടോടെയാണ് സിറ്റി പൊലീസ് മേധാവി എ. അക്ബർ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി. തൃക്കാക്കരകേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊച്ചി സിറ്റി പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പി.ആർ. സുനു ചില സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലുൾപ്പെട്ടതായി വിവരമുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സ്റ്റേഷൻ ചുമതല വഹിക്കുന്നത് സേനയ്ക്ക് കൂടുതൽ അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അവധിയിൽ പോകാൻ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആദ്യം നിർദ്ദേശിച്ചത്. പിന്നാലെയാണ് വകുപ്പുതല നടപടി ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |