തിരുവനന്തപുരം: 'സർ, ഇത് ഞങ്ങളെഴുതിയ തിരക്കഥയാണ്. വ്യത്യസ്തമായൊരു...' അവർ കഥ പറഞ്ഞു തുടങ്ങും.
കേൾക്കുന്നത് നിർമ്മാതാവായാലും സംവിധായകനായാലും അവസാന മറുചോദ്യം ഇങ്ങനെ...
നിങ്ങളെന്തു ചെയ്യുന്നു?
'ഞാൻ അനീഷ് സഹദേവൻ, സി.ഐ.എസ്.എഫിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ. ഇദ്ദേഹം ശ്രീജിത്ത് ശശിധരൻ.പി.ഡബ്ലിയു.ഡിയിൽ.പി.എം.ജിക്കടുത്തുള്ള ഓഫീസിൽ'
പൊലീസുകാരനും റോഡ് പണിക്കാരനുമൊക്കെ സ്ക്രിപ്ട് എഴുതാൻ ഇറങ്ങിയിരിക്കുവാണല്ലേ എന്ന മട്ടിൽ ഒരു നോട്ടം, അല്ലെങ്കിൽ ഒരു മൂളൽ. അവിടെ തീരും ആ പ്രതീക്ഷ.
പക്ഷേ,മോഹം കെട്ടുപോകാതെ അവർ കൊണ്ടുനടന്നത് ആറു വർഷം. ആ തിരക്കഥ ക്വാറി എന്ന സിനിമയായി ഒടുവിൽ ഒരേസമയം, തമിഴിലും മലയാളത്തിലും എത്തുകയാണ്. വിശേഷം തീർന്നില്ല. ആദ്യ തിരക്കഥ സിനിമയാകും മുമ്പേ രണ്ടാമത്തെ തിരക്കഥ വെള്ളിത്തിരയിലെത്തുന്നു- ഉടുമ്പ്. അവിടെയും നിന്നില്ല. തിയേറ്ററിലെത്തുംമുമ്പേ ബോളിവുഡിലേക്ക് ചേക്കേറുകയാണ് ഉടുമ്പ്. ഇരുവരുടെയും പുതിയൊരു രംഗപ്രവേശത്തിനും അരങ്ങൊരുങ്ങിക്കഴിഞ്ഞു.സ്വന്തം തിരക്കഥയിൽ സ്വന്തം സംവിധാനം.സിനിമാക്കഥപോലെ ട്വിസ്റ്റുകളിലൂടെ പായുകയാണ് ഇവരുടെ സിനിമാജീവിതവും.
ഫ്ളാഷ് ബാക്ക്
കൊണ്ടുനടന്ന തിരക്കഥയിൽ സിനിമയുണ്ടെന്ന് പറഞ്ഞത് സംവിധായകൻ അഭിലാഷ് ജോഷിയാണ്. തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യാമെന്ന് ഏറ്റു. തമിഴിലെ പോപ്പുലർ നടൻ നായകനാകും. അപ്പോഴേക്കും കൊവിഡ് വന്നു. ചെറിയൊരു പടം ചെയ്യാമെന്നായി സംവിധായകൻ കണ്ണൻ താമരക്കുളം. ഗുണ്ടയുടെ കുടുംബജീവിതം പ്രമേയമായ ഉടുമ്പിന്റെ പിറവി അങ്ങനെയാണ്. സെന്തിൽ കൃഷ്ണയാണ് നായകൻ. അലൻസിയർ, ഹരീഷ് പേരടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇതിന്റെ പ്രിവ്യൂ കാണാനെത്തിയ ബോളിവുഡ് നിർമ്മാതാക്കൾ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ താല്പര്യം. സൺ ഷൈൻ മ്യൂസിക്കും മാരുതി ട്രേഡിംഗ് കമ്പനിയും ചേർന്ന് ഹിന്ദി പതിപ്പ് നിർമ്മിക്കും. തെലുങ്ക് റീമേക്കിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
ഏഴാം ക്ളാസിലെ
കൂട്ടുകെട്ട്
വെങ്ങാനൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ ഒന്നിച്ചു പഠിച്ചപ്പോൾ തുടങ്ങിയ കൂട്ടുകെട്ടാണ്. സ്കൂളിലും ട്യൂട്ടോറിയൽ സെന്ററിലും അവതരിപ്പിക്കുന്ന നാടകത്തിനു വേണ്ടിയായിരുന്നു ഒരുമിച്ചെഴുത്ത് തുടങ്ങിയത്. ശ്രീജിത്ത് ഇംഗ്ലീഷിലും അനീഷ് മലയാളത്തിലും ബിരുദാനന്തര ബിരുദം നേടി.
ജോലി രണ്ടിടത്താണെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അവർ ഒത്തുകൂടി. അങ്ങനെയാണ് ക്വാറിയുടെ പിറവി. വെങ്ങാനൂർ പുല്ലാന്നിമുക്ക് സ്വദേശിയാണ് ശ്രീജിത്ത്. രശ്മിയാണ് ഭാര്യ. മകൾ ശിവദ. പള്ളിച്ചൽ പുന്നമൂട് സ്വദേശിയ അനീഷിന്റെ ഭാര്യ രാജി. മക്കൾ:അമേയ, രുദ്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |