പാലക്കാട്: തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ മിച്ചമാണ് ഇന്ന് കാണുന്ന രാജ്യത്തിന്റെ വളർച്ചയെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പതിനൊന്നാമത് സംസ്ഥാന സമ്മേളനം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് തൊഴിലാളികൾക്ക് ചോദിക്കുന്ന കൂലിയാണ് ലഭിക്കുന്നത്. അവർക്ക് മെച്ചപ്പെട്ട വേതനവും ജീവിതസാഹചര്യങ്ങളും ഉണ്ടാകണം. സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ വരും തലമുറയ്ക്ക് ഭീഷണിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചും തൊഴിലിടങ്ങളിൽ കരാർ നിയമനങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രസർക്കാർ സ്ഥിരംതൊഴിൽ സാധ്യത ഇല്ലാതാക്കുകയാണ്. കുറുവടിയേന്തുന്ന ആർ.എസ്.എസുകാരുടെ കൈയിൽ യന്ത്രത്തോക്ക് നൽകി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമമാണ് അഗ്നിപഥ് പദ്ധതിയെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.പി.സഹദേവൻ പതാക ഉയർത്തിയതോടെ സമ്മേളനം തുടങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി കോന്നിക്കര പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സുഖ്ബീർ സിംഗ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി വി.ശശികുമാർ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആർ.ശിങ്കാരവേലു, സംസ്ഥാന സെക്രട്ടറി പി.കെ. മുകുന്ദൻ, സംസ്ഥാന ഖജാൻജി ടി.കെ.അച്യുതൻ, സ്വാഗതസംഘം ചെയർമാൻ പി.കെ.ശശി എന്നിവർ പങ്കെടുത്തു.
വൈകീട്ട് 'നിർമ്മാണ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളും' എന്ന സെമിനാറിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി.ശശികുമാർ വിഷയാവതരണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, അഡ്വ.റഹ്മത്തുള്ള എന്നിവർ പങ്കെടുത്തു. ഇന്ന് പൊതുചർച്ചയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |