പത്തനംതിട്ട: എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ കോടതി ഉത്തരവ് സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.കോടതി വിധികളെ പൊതുസമൂഹം പ്രതീക്ഷയോടെയാണ് നോക്കുന്നത്.പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന കോടതിയുടെ വിലയിരുത്തൽ നിർഭാഗ്യകരമാണെന്നും പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
കോടതിപരാമർശങ്ങൾ ഞെട്ടിക്കുന്നത്:വി.ഡി.സതീശൻ
തിരുവനന്തപുരം: സിവിക് ചന്ദ്രൻ കേസിൽ കോടതിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
നീതി കൊടുക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്താൽ മനുഷ്യർ എവിടേക്ക് പോകും.പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അതിക്രമങ്ങൾ തടയുന്നതിനുമായി പാർലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.ദൗർഭാഗ്യകരമായ പരാമർശത്തിൽ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അഭിമാനിക്കാവുന്ന വിധിയെന്ന്
കാന്തപുരം സുന്നി വിഭാഗം
കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം നാണവും മാനവും ഉളുപ്പുമുള്ളവർക്ക് അഭിമാനമുണ്ടാക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. കേരള മുസ്ളിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വടശേരി ഹസൻ മുസല്യാരാണ് 'ഔറത്ത് മറക്കാൻ കോടതി" എന്ന തലക്കെട്ടോടെ വിധിയെ ഫേസ്ബുക്കിൽ ന്യായീകരിച്ചത്. വികാരമുണ്ടാക്കുന്ന വസ്ത്രധാരണം ലൈംഗികാതിക്രമണം ക്ഷണിച്ച് വരുത്തുമെന്ന കാര്യം കോടതി മനസിലാക്കിയത് നല്ല കാര്യമാണെന്നും വടശേരി ഹസൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |