സുരക്ഷാ ചുമതലക്കാരെ മാറ്റും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ സിൽവർലൈൻ പദ്ധതിയുടെ അതിരടയാളക്കല്ല് കുഴിച്ചിട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
ക്ലിഫ് ഹൗസ് പരിസരത്തു ബി.ജെ.പിക്കാർ സിൽവർലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കാനിടയുണ്ടെന്ന് രണ്ടു ദിവസം മുൻപ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷയിൽ പിഴവുണ്ടായെന്നാണ് കണ്ടെത്തൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് സ്ഥാനചലനമുണ്ടായേക്കും. സംഭവദിവസം ക്ലിഫ്ഹൗസിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാറ്റും. സംഭവത്തിൽ ഇന്റലിജൻസ് മേധാവിയുടെ അന്വേഷണം നടക്കുകയാണ്.
കർശന സുരക്ഷാ സംവിധാനമൊരുക്കിയിട്ടും മതിൽ ചാടിക്കടന്ന് ക്ലിഫ്ഹൗസ് വളപ്പിൽ അതിർത്തിക്കല്ല് കുഴിച്ചിട്ടത് പ്രശ്നങ്ങളുണ്ടാക്കാനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാലാണ് അവർ സ്വന്തമായി വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സമീപത്തെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന ശേഷമാണ് മതിൽ കടന്നെത്തിയത്. സിൽവർ ലൈൻ കല്ലിനൊപ്പം മൺവെട്ടിയും രാത്രി ക്ലിഫ്ഹൗസ് വളപ്പിൽ ഒളിപ്പിച്ചിരുന്നു. ഇതൊന്നും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ലെന്ന ഗുരുതര ആരോപണമാണ് ഇന്റലിജൻസ് വിഭാഗം ഉന്നയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനാവില്ല.
ഇന്റലിജൻസ് ആഭ്യന്തര വകുപ്പിനു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പൊലീസ് വിഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസ് വളപ്പിലുള്ള കൃഷി മന്ത്രിയുടെ വസതിയിലാണ് പ്രതിഷേധക്കാർ കല്ല് കുഴിച്ചിട്ടതെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ ബി.ജെ.പി പുറത്തുവിട്ട വീഡിയോയിൽ ക്ലിഫ്ഹൗസിന്റെ പിൻഭാഗം ദൃശ്യമാണ്. ഏപ്രിൽ ഒന്നിനകം തിരുവനന്തപുരം ജില്ലയിൽ സിൽവർലൈനിനായി സ്ഥാപിച്ച എല്ലാ അതിർത്തി കല്ലുകളും പിഴുതു മാറ്റി മന്ത്രിമാരുടെയും പദ്ധതിയെ അനുകൂലിക്കുന്ന എം.എൽ.എമാരുടെയും വീടുകളിൽ കുഴിച്ചിടുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |