തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെയും എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണിത്.
ക്ളിഫ് ഹൗസിന് ചുറ്റുമതിലുണ്ടെങ്കിലും കോമ്പൗണ്ടിന് ചുറ്റുമുള്ള മതിലിൽ പലയിടത്തും
പൊളിഞ്ഞുവീണ സ്ഥലങ്ങൾ തകര ഷീറ്റ് വച്ച് മറച്ച നിലയിലാണ്. ഒരാൾക്ക് നിഷ്പ്രയാസം കടക്കാവുന്ന നിലയിൽ മതിലിന് ഉയരവും കുറവാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പുതിയ ചുറ്റുമതിലിന് പദ്ധതി തയ്യാറാക്കിയത്.
ക്ളിഫ് ഹൗസ് കോമ്പൗണ്ടിന് ചുറ്റും റസിഡൻഷ്യൽ ഏരിയയായതിനാൽ ഇതുവഴി ആർക്കും ക്ളിഫ് ഹൗസിൽ പ്രവേശിക്കാം. സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ ക്ളിഫ് ഹൗസ് കോമ്പൗണ്ടിൽ കടന്ന് സിൽവർലൈൻ അതിർത്തിക്കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചത് വൻ ഒച്ചപ്പാടിന് വഴി വച്ചിരുന്നു.ഇതേ
തുടർന്നാണ്,പൊലീസ് സുരക്ഷാ ഭീഷണി സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പട്രോളിംഗും ക്ളിഫ് ഹൗസിൽ സജ്ജീകരിച്ചിട്ടുണ്ട്.കാലപ്പഴക്കമുള്ള തൊഴുത്തും അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാർണിവൽ കാർ വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കറുത്ത കാർ ഉടനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |