തിരുവനന്തപുരം: കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങൾ സംഭവിക്കുന്ന വിധത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടായെന്നും പ്രളയവും ഉരുൾപൊട്ടലും രൂക്ഷമാവുമെന്നും കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇക്കുറിയും വരും വർഷങ്ങളിലും അതിന്റെ പ്രത്യാഘാതമുണ്ടാവുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. മേഘങ്ങൾ അതിഭീമമായ തോതിൽ ഏതെങ്കിലും മേഖലയിൽ കേന്ദ്രീകരിക്കുകയും പൊടുന്നനെ പെയ്തിറങ്ങുകയും ചെയ്യുന്നതാണ് മേഘവിസ്ഫോടനം. മണിക്കൂറിൽ ഒറ്റയടിക്ക് 100മില്ലീ മീറ്ററിൽ കൂടുതൽ മഴ പെയ്താൽ അത് മേഘവിസ്ഫോടനമാണ്.
ഇത് എവിടെ, എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനാൽ പ്രവചനം അസാദ്ധ്യം. കേരളത്തിന് മുകളിൽ കഴിഞ്ഞ മൂന്നു വർഷവും ഇതിനിടയാക്കുന്ന കൂമ്പാര മേഘങ്ങൾ ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥി എ.വി.ശ്രീനാഥ്, മലേഷ്യയിലെ സബാഹൈൽ യൂണിവേഴ്സിറ്റിയിലെ പി. വിജയകുമാർ, മയാമി യൂണിവേഴ്സിറ്റിയിലെ ബ്രേൻ മേപ്പാസ് എന്നിവരാണ് പഠനം നടത്തിയത്.
അറബിക്കടലിന്റെ സൃഷ്ടി
കേരള തീരമായ കിഴക്കൻ അറബിക്കടലിലെ താപനില കൂടിയതാണ് അടിസ്ഥാന കാരണം.
സാധാരണ 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാണ് കടലിലെ താപനില.
34 ഡിഗ്രി വരെ കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഉയർന്നിട്ടുണ്ട്.
ഇതോടെ അമിതമായി ജലബാഷ്പീകരണം സംഭവിച്ച് മേഘങ്ങൾ ആകാശത്ത് കേന്ദ്രീകരിച്ചു.
സാധാരണ മഴ മേഘങ്ങളുടെ കനം (താഴത്തെ നിര മുതൽ മുകളിലത്തെ നിരവരെ) ആറു കിലോമീറ്ററാണെങ്കിൽ, മേഘ വിസ്ഫോടനത്തിന് ഇടയാക്കുന്ന കൂമ്പാര മേഘങ്ങൾക്ക് 15 കിലോമീറ്റർവരെ കനം ഉണ്ടാകും.
മേഘവിസ്ഫോടന ദുരന്തങ്ങൾ
2018നുശേഷം 40 ഉരുൾപൊട്ടൽ
ഇടുക്കിയിൽ 60മരണം
താമരശേരിയിൽ 14മരണം
തൃശൂർ കുറാഞ്ചേരിയിൽ 11മരണം
2019ൽ കവളപ്പാറയിൽ 59 മരണം
പുത്തുമലയിൽ 17 മരണം
2020ൽ ഇടുക്കി രാജാമല പെട്ടിമുടിയിൽ 70 മരണം
2021ൽ കോട്ടയം കൂട്ടിക്കൽ 10 മരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |