തിരുവനന്തപുരം: വഖഫ് വകുപ്പ് നൽകിയ മന്ത്രിക്ക് ന്യൂനപക്ഷ ക്ഷേമം നൽകാതെ താൻ കൈയിൽ വച്ചു എന്നതുൾപ്പെടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വകുപ്പ് വിഭജനം കൂട്ടായി ചർച്ച ചെയ്‌ത് തീരുമാനിച്ചതാണെന്നും മുസ്ലീം ജനവിഭാഗത്തിന് തന്നെയും സർക്കാരിനെയും വിശ്വാസമാണെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ല.
'മുസ്ലീം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്. അവർക്ക് എന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കും അറിയാം. മുസ്ലീം ലീഗിനല്ല മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരിൽ മാത്രമേയുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രിയാണ് വഹിക്കുന്നത്. ന്യൂനപക്ഷ വകുപ്പിനെ പറ്റി പരാതിയൊന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുൻമന്ത്രി കെ.ടി. ജലീൽ വകുപ്പ് നന്നായി നോക്കിയതാണ്. കെ.ടി ജലീൽ കാര്യങ്ങൾ ഫലപ്രദമായി നീക്കിയിരുന്നു. ക്രിസ്ത്യൻ ഉൾപ്പെടെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പരാതി ഒന്നും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് രണ്ടാക്കി രണ്ട് മന്ത്രിമാരെ ഏൽപിച്ചത് പുതിയ കാര്യമല്ല. അത് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉണ്ടായിരുന്നതാണ്. ഇത്തവണയും അത് തുടർന്നുവെന്നേയുള്ളൂ - മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്ളാക്ക് ഫംഗസ് പുതിയ രോഗമല്ല
കേന്ദ്രം നൽകിയ കൊവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നു. ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. കൂടാതെ നേരിട്ട് വാങ്ങാനും ഇറക്കുമതി ചെയ്യാനും സ്വകാര്യ ആശുപത്രികൾ വഴി നേരിട്ട് വാങ്ങാനുമുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
ബ്ളാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെയും ഇവിടെയുള്ളതാണ്. അതിന്റെ വ്യാപനം മുമ്പത്തേക്കാൾ കൂടിയിട്ടില്ല. ചികിത്സയ്ക് മരുന്നുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമുദായത്തെ അപമാനിക്കൽ:കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം സമുദായം ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന പ്രചാരണം അപമാനിക്കലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞു. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ല ഇത്. ഒരു മന്ത്രിക്ക് ഏത് വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുത്തതാണ് പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |