തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
ആദിവാസി ഊരുകൾ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും എല്ലാ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതിനെപ്പറ്റി യോഗം ചർച്ച ചെയ്യും. ഓൺലൈൻ പഠനത്തിന് സംസ്ഥാനത്തെ ആദിവാസി, തീര, മലയോര മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്
സൗകര്യമില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. മൊബൈൽ റേഞ്ചിന് പുറത്തായ സ്ഥലങ്ങളിൽ
സ്കൂൾ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാവുന്നില്ല. മഴക്കാലത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാലും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകളിൽ പങ്കെടുക്കാനാവുന്നില്ല.. ഒന്നിലധികം വിദ്യാർത്ഥികളുള്ള വീടുകളിൽ ഒരു സ്മാർട്ട് ഫോൺ മാത്രമുള്ളതും പ്രശ്നമാണ്..
മാസാമാസമുള്ള ഇന്റർനെറ്റ് റീചാർജിംഗാണ് രക്ഷിതാക്കൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മാസം 200 രൂപയിലധികം റീചാർജിംഗിനായി വേണ്ടിവരുന്നത് കൊവിഡ് സാഹചര്യത്തിൽ അധിക ബാധ്യതയാണ്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന കഴിഞ്ഞ സർക്കാരിന്റെ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് നിരവധി വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളില്ല. സർവേ നടത്തിയതിൽ 12 ശതമാനം കുട്ടികളുടെ വീടുകളിലും ടെലിവിഷനില്ല. 40 ശതമാനം പേർക്ക് തടസം ഇന്റർനെറ്റിന്റെ വേഗതക്കുറവാണ്. 14 ശതമാനം പേർക്ക് സ്മാർട്ട്‌ഫോണില്ല. സർക്കാർ കണക്കുകൾ പ്രകാരം 49,000 കുട്ടികൾക്കാണ് ഇത്തരത്തിൽ പഠന സൗകര്യമില്ലാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |