തിരുവനന്തപുരം : കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനായാസമല്ലെന്നും കേരളത്തിൽ ഇതിനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഐ.സി.എം.ആറിന്റെ പഠനങ്ങൾ ആധാരമാക്കിയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.
ഒരു നിശ്ചിത കാലയളവിൽ മദ്ധ്യപ്രദേശിൽ 1,33,000 അധിക മരണങ്ങൾ ഉണ്ടായെന്നാണ് കണക്കാക്കിയത്. എന്നാൽ 2461 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്തതിന്റെ 54 ഇരട്ടിയാണ് അവിടത്തെ മരണ കണക്ക്. ഇത്തരം പ്രശ്‌നങ്ങൾ കേരളത്തിലില്ല. ആദ്യ തരംഗ സമയത്ത് ഇന്ത്യയിൽ 21പേരിൽ രോഗബാധ ഉണ്ടാകുമ്പോഴാണ് ഔദ്യോഗികമായി ഒരാളുടെ രോഗം റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30കേസുകൾ ഉണ്ടാകുമ്പോഴായിരുന്നു ഒന്ന് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മൂന്നു കേസുകൾ ഉണ്ടാകുമ്പോൾ ഒരു കേസ് റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
18ന് മുകളിലുള്ള 43ശതമാനം പേരിൽ ആദ്യ ഡോസ്
തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43ശതമാനം പേർക്ക് (1,14,54,325) ആദ്യഡോസ് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. 16.49 ശതമാനം പേർക്ക് (39,58,115) രണ്ടാം ഡോസ് വാക്സിൻ നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,54,12,440 പേരാണ് വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് ആകെ 1,46,14,580 ഡോസ് വാക്സിനാണ് ലഭിച്ചത്. പ്രതിദിനം രണ്ടര മുതൽ 3 ലക്ഷം വരെ പേർക്ക് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |