തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നത് സർക്കാരിന്റെ നയമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകി.
കൊവിഡ് മൂലം പി.എസ്.സിക്ക് യഥാസമയം പരീക്ഷകൾ നടത്താനായില്ല. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ നൽകാനും തടസ്സങ്ങളില്ല. 5-2-21നും 3-8-21നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4വരെ ദീർഘിപ്പിച്ചിരുന്നു. ആഗസ്റ്റ് 4 വരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കും. വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
സീനിയോറിറ്റി തർക്കത്തിൽ റെഗുലർ പ്രൊമോഷൻ കോടതികൾ സ്റ്റേ ചെയ്തിട്ടുള്ള കേസുകളിൽ താത്കാലിക പ്രൊമോഷൻ നടത്തിയുണ്ടാകുന്ന ഒഴിവുകളിൽ നിയമനം നടത്തും. പ്രൊമോഷന് യോഗ്യതയുള്ളവരുടെ അഭാവമുണ്ടെങ്കിൽ പ്രസ്തുത തസ്തികകൾ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് തരംതാഴ്ത്തിയും പുതിയ നിയമനം നടത്തും.
ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കും.
നിയമനങ്ങൾ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ നയം. മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാൽ ഉടൻ പുനരാരംഭിക്കും.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ആറു മാസത്തേക്ക് നീട്ടണം. താത്കാലികക്കാരെ തിരുകിക്കയറ്റാനാണ് സർക്കാർ ശ്രമം.
കാലാവധി തീരുന്നത് 493 റാങ്ക് ലിസ്റ്റുകൾ
തിരുവനന്തപുരം: 493 റാങ്ക് ലിസ്റ്റുകൾക്കാണ് ആഗസ്റ്റ് 4ന് കാലാവധി തീരുന്നത്. ഫെബ്രുവരി 3നാണ് കാലാവധി ദീർഘിപ്പിച്ചത്. ആഗസ്റ്റ് 4 വരെയോ പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെയാണ് കാലാവധി . എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ,വിവിധ വകുപ്പുകളിൽ ഡ്രൈവർ, ലൈബ്രേറിയൻ, ഫാർമസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയവ ഉൾപ്പെട്ടതാണ് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകൾ.
വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ വിദ്യാർത്ഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ കൊണ്ടുപോകാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും നടന്നുവരുന്നു. ഈ ഘട്ടത്തിൽ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാൻ പിന്തുണ നൽകുന്നതിനാണ് വിദ്യാർത്ഥി സംഘടനകൾ മുൻപിൽ ഉണ്ടാകേണ്ടത്. പകരം സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിറുത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാർത്ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകർക്കാൻ ശ്രമിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |