തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീർക്കും. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ വാക്സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിൻ എടുക്കാൻ വരുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ല.
വാക്സിനേഷൻ നടപടികൾ ഫലപ്രദമാക്കാൻ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് വകുപ്പുകൾ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തിൽ വാക്സിൻ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിൻ നൽകാനാകണം.
തുണിക്കടകൾ കർശനമായ കൊവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. പ്രേട്ടോകോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങൾ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കളക്ടർമാരുടെ ഉത്തരവ് പിൻവലിച്ചു. വാക്സിനെടുക്കാൻ
നെഗറ്റീവ് ആകേണ്ട
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കണ്ണൂരും കാസർകോടും വാക്സിനേഷന് സർട്ടിഫിക്കറ്റ് വേണമെന്ന ജില്ലകളക്ടർമാരുടെ ഉത്തരവ് ഇറങ്ങിയതോടെ ആശങ്ക പരന്നിരുന്നു. ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കാൻ കളക്ടർമാർ സ്വമേധയാ ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന വിമർശനം ഉയർന്നതോടെ അത് പിൻവലിച്ചു.
അതേസമയം വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമീപം ആന്റിജൻ പരിശോധന അന്നേദിവസം നടക്കുന്നുണ്ടെങ്കിൽ വാക്സിനെടുക്കാൻ എത്തുന്നവരെ അവിടേക്ക് അയയ്ക്കാറുണ്ട്. ജനങ്ങൾ പൊതുവേ കൊവിഡ് പരിശോധനയ്ക്ക് വിമുഖത കാട്ടുന്നു എന്ന കാരണത്താലാണ് ഇത്തരമൊരു നിർദേശം നൽകുന്നതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തിടെ കൂട്ടപ്പരിശോധനയ്ക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അതിൽ എണ്ണം കൂട്ടാനാണ് വാക്സിനെടുക്കാനെത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കിയത്.
മേയ് 19ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ഇറക്കിയ മാർഗനിർദേശത്തിൽ വാക്സിനേഷനു മുൻപ് ആന്റിജൻ ഉൾപ്പെടെയുള്ള കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് നിലനിൽക്കെ സംസ്ഥാനത്തിന് സ്വന്തം തീരുമാനമെടുക്കാനാവില്ല.
കായിക മേഖലയിലുള്ളവർക്ക് മുൻഗണന
തിരുവനന്തപുരം:18 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ കൂടുതൽ കായികതാരങ്ങളെ വാക്സിൻ മുൻഗണനാപ്പട്ടികയിൽപെടുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
ഒളിമ്പിക്സ് യോഗ്യത നേടിയവർ, ഒളിമ്പിക്സ് സാദ്ധ്യതാപട്ടികയിൽപെട്ടവർ, അന്താരാഷ്ട്ര മത്സരങ്ങളിലും ശീയ ചാമ്പ്യൻഷിപ്പ്/ ഖേലോ ഇന്ത്യ/ ദേശീയ ഗെയിംസിലും പങ്കെടുക്കുന്ന കായികതാരങ്ങൾ, പരിശീലകർ, കൂടെയുള്ള ജീവനക്കാർ, ആരോഗ്യ പരിരക്ഷകർ എന്നിവരെയാണ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ
തെറ്റ് എളുപ്പത്തിൽ തിരുത്താം
തിരുവനന്തപുരം : കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് ഇനി എളുപ്പത്തിൽ തിരുത്താം.
ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റും വേഗത്തിൽ ലഭിക്കും.
നേരത്തേ, ഒന്നാം ഡോസ് വാക്സിനെടുത്തവർക്ക് ആ ഡോസിന്റെയും രണ്ടാം ഡോസെടുത്തവർക്ക്
അതിന്റെയും ബാച്ച് നമ്പരും തീയതിയുമാണ് ലഭ്യമായിരുന്നത്. പുതിയ ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൊവിനിൽ https://selfregitsration.cowin.gov.in ഒ.ടി.പി. നമ്പർ നൽകി കയറണം, അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല. ഒരു മൊബൈൽ നമ്പരിൽ നിന്ന് നാല് പേരെ രജിസ്റ്റർ ചെയ്യാം. നാലു പേരുടെയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |