തിരുവനന്തപുരം : രോഗബാധിതരാകാത്ത ആളുകളുടെ എണ്ണം സംസ്ഥാനത്ത് ഇപ്പോഴും കൂടുതലാണെന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ എത്ര ശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാനുള്ള സിറോ പ്രിവലൻസ് സർവേ പ്രകാരം ഇവിടെ 44.4 ശതമാനം ആളുകൾക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഏറ്റവും കുറവ് ശതമാനം പേരെ വൈറസിനെ വിട്ടുകൊടുത്ത സംസ്ഥാനമായി കേരളം. കേരളത്തിൽ കൂടുതൽ ആളുകൾക്ക് രോഗബാധയുണ്ടാകാതെ തടയുന്നതിൽ വിജയിച്ചു എന്നതിന്റെ തെളിവാണിത്. രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിച്ചതിനാൽ രോഗം ഇതുവരെ ബാധിക്കാത്ത, രോഗസാദ്ധ്യത കൂടുതലുള്ള ആളുകൾ കേരളത്തിൽ 50 ശതമാനത്തിന് മുകളിലാണ്. ദേശീയ തലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. മദ്ധ്യപ്രദേശിൽ 79, രാജസ്ഥാൻ 76.2, ബീഹാർ 75.9, ഗുജറാത്ത് 75.3, ഉത്തർപ്രദേശ് 71, കർണാടക 69.8, തമിഴ്‌നാട് 69.2, പഞ്ചാബ് 66.5 എന്നിങ്ങനെയാണ് രോഗം വന്നു പോയവരുടെ കണക്ക്. കേരളമാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച രീതിയിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങൾക്ക് (2,77,99,126) ആദ്യ ഡോസ് വാക്‌സിൻ നൽകാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |