തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപം ധാരാളം പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ത്രീവിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പ്രണയ നൈരാശ്യം അതിക്രമങ്ങളിലേക്ക് കടക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇത്തരം പരാതികളിൽ നടപടിയോടൊപ്പം എതിർകക്ഷിയുടെ നീക്കങ്ങൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിശുദ്ധ പ്രണയങ്ങൾ കൊലപാതകത്തിൽ എത്താതിരിക്കാനുള്ള ബോധവത്കരണം ആവശ്യമാണ്. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. സോഷ്യൽ പൊലീസിംഗ് ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നതായും പി.പി.ചിത്തരഞ്ജൻ, കെ.ശാന്തകുമാരി, കാനത്തിൽ ജമീല, ഡി.കെ. മുരളി, എ.സി.മൊയ്തീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
കാമ്പസിൽ നിന്ന് തീവ്രവാദത്തിലേക്ക് എത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ വർഗീയതയിലേക്കും തീവ്രവാദ പ്രവർത്തനങ്ങളിലേക്കും ആകർഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സർവകക്ഷി യോഗം വിളിക്കേണ്ടതില്ല
വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുന്നതായുള്ള ആക്ഷേപങ്ങൾ മാദ്ധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മതസൗഹാർദം ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ, മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും വർദ്ധിച്ചിട്ടില്ല. മത -സാമുദായിക വിഭാഗത്തിൽപെട്ട പ്രമുഖരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന മുൻ നിലപാട് മുഖ്യമന്ത്രി സഭയിലും ആവർത്തിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സൗഹാർദപരമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് പൊതുവേയുള്ളത്. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും സൈബർഡോം, ഹൈടെക്ക് സെൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ, പൊലീസ് മീഡിയ സെൽ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരുടെ ഫോൺ വിളി:
വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ഫോൺവിളിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി . ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ആഭിമുഖ്യം പുലർത്തുന്ന തടവുകാർക്ക് മൊബൈൽ ഫോണടക്കമുള്ള സൗകര്യം ലഭിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാൽ, തടവുകാരിൽ ചിലർ ജയിലിനുള്ളിൽ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ജയിൽ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ,ജോയിന്റ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പരിശോധനാ കിറ്രിന്
2000 രൂപയാവും
വിമാനത്താവളങ്ങളിൽ റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള കാട്റിഡ്ജിന് 2000 രൂപ വിലവരുന്നത് കണക്കാക്കിയാണ് പരിശോധനാ ഫീസ് 2490 രൂപയായി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ചെലവ് കുറഞ്ഞതോ കൂടിയതോ ആയ ടെസ്റ്റുകൾ തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സ്വാതന്ത്റ്യമുണ്ട്. വിമാന യാത്രക്കൂലി വർദ്ധനവ് തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 1994ൽ എയർ കോർപറേഷൻ നിയമം റദ്ദാക്കിക്കൊണ്ട് വിമാന നിരക്ക് നിയന്ത്റണം എടുത്തുകളഞ്ഞതിനാൽ, കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാൻ സ്വാതന്ത്റ്യമുണ്ടെന്ന മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയതെന്നും എം. രാജഗോപാലന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.
വാക്സിൻ നയരൂപീകരണം പുരോഗമിക്കുന്നു:
സംസ്ഥാനത്ത് വാക്സിൻ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഡോ.ബി.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച കമ്പനികളുടെ ആവശ്യങ്ങൾ പരിശോധിച്ച് സംസ്ഥാനം നൽകുന്ന ഇളവുകൾ അറിയിച്ചിട്ടുണ്ട്.
37 രാജകുടുംബങ്ങൾക്ക്ധനസഹായം
സംസ്ഥാനത്തെ 37രാജകുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്രം അനുവദിക്കുന്ന മാലിഖാന പെൻഷനും തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷനും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2013 മുതൽ നാളിതുവരെ 19,51,81,500 രൂപ അലവൻസായി വിതരണം ചെയ്തെന്നും പി.ടി.എ റഹീമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
സിൽവർ ലൈൻ പാത: പഠനം
നടത്തി
തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ റെയിൽ പാതയ്ക്കായി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ പരിസ്ഥിതി ആഘാതപഠനം നടത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ്രുത പരിസ്ഥിതി ആഘാതപഠനം തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റും നടത്തി. സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനുള്ള ടെൻഡർ നടപടി അന്തിമ ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ ആഘാതപഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |